ഇന്ന് ലോക പരിസ്ഥിതി ദിനം; ” പ്ലാസ്റ്റിക് മലിനീകരണം തടയുക,” എന്നതാണ് 2025 ലെ പ്രമേയം .

0
14

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. 2025 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം ‘ പ്ലാസ്റ്റിക് മലിനീകരണത്തിന് അറുതി വരുത്തുക ‘ എന്നതാണ്.

ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്മീഥേൻനൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.

ഈ നൂറ്റാണ്ടിൽ പരിസ്ഥിതിയെയും മനുഷ്യൻ്റെ ആരോഗ്യത്തെയും തകർക്കുന്ന ഏറ്റവും ഗുരുതരമായ ആഗോള പ്രശ്നങ്ങളിൽ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം. ‘പ്ലാസ്റ്റിക് മലിനീകരണത്തെ തോല്പിക്കുക ‘ എന്നതാണ് ദക്ഷിണ കൊറിയ ആതിഥ്യം വഹിക്കുന്ന ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷത്തിൻ്റെ പ്രധാന സന്ദേശം.വൈവിധ്യമാർന്നതും ദീർഘകാലം നിലനിൽക്കുന്നതുമായ പ്ലാസ്റ്റിക് ആധുനിക മനുഷ്യജീവിതത്തിൽ സർവ്വസ്പർശിയും സർവ്വവ്യാപിയുമായ വസ്തുവാണ്. ആധുനിക മനുഷ്യ ജീവിതം ആയാസരഹിതവും സുഖപ്രദവുമാക്കുന്നതിൽ പ്ലാസ്റ്റിക് വഹിക്കുന്ന പങ്ക് നിഷേധിക്കാനാവില്ല. എകദേശം 450 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഒരു വർഷം ഉല്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. 1967 ൽ കേവലം 25 ദശലക്ഷം ടൺ മാത്രമായിരുന്നു ആഗോള പ്ലാസ്റ്റിക് ഉല്പാദനം.2025 ആകുമ്പോഴേക്കും 1100 കോടി ടൺ പ്ലാസ്റ്റിക് മാലിന്യം ലാൻഡ്ഫില്ലുകളിലും പരിസ്ഥിതിയിലും അടിഞ്ഞുകൂടുമെന്നും, പ്രതിവർഷം 12 ദശലക്ഷം ടൺ സമുദ്രങ്ങളിൽ എത്തിച്ചേരുമെന്നും കണക്കാക്കപ്പെടുന്നു.

ഏത് ആകൃതിയിലും വലിപ്പത്തിലും നിറത്തിലും നിർമ്മിച്ചെടുക്കാവുന്ന അത്ഭുത വസ്തുവാണ് പ്ലാസ്റ്റിക്. സിന്തറ്റിക്, പോളിമർ അധിഷ്ഠിത വസ്തുക്കളുടെ അനവധി ഉല്പന്നങ്ങളാണ് ദിനംപ്രതി വിപണിയിലിറങ്ങുന്നത്. വിനൈൽ, പോളിസ്റ്റൈറൈൻ, അക്രിലിക്, പോളിയുറീഥെയ്ൻ തുടങ്ങിയവയുടെ എണ്ണിയാൽ തീരാത്ത ഉല്പന്നങ്ങൾ ഓരോ വർഷവും അവതരിപ്പിക്കപ്പെടുന്നു. ഓരോ വർഷവും ഉല്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ കേവലം ഒമ്പതു ശതമാനം മാത്രമാണ് പുന:ചംക്രമണം ചെയ്യപ്പെടുന്നത്.12 ശതമാനം കത്തിച്ച് വിഷവാതകങ്ങളായി അന്തരീക്ഷത്തിൽ ലയിക്കുന്നു. ബാക്കി 79 ശതമാനം പ്ലാസ്റ്റിക്കും വിഷമാലിന്യമായി കരയിലെ മാലിന്യക്കൂമ്പാരങ്ങളിലും പരിസ്ഥിതിയിലും അടിഞ്ഞു കൂടുന്നു.

ആഗോള പ്ലാസ്റ്റിക് ഉല്പാദനത്തിൻ്റെ 45 ശതമാനവും പാക്കേജിംഗിനാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൻ്റെ 50 ശതമാനവും ഒറ്റത്തവണത്തെ ഉപയോഗത്തിനു ശേഷം വലിച്ചെറിയപ്പെടുന്നു. ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യം പുറന്തള്ളുന്ന രാജ്യം ഇന്ത്യയാണ്.9.3 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം ഇന്ത്യ ഒരു വർഷം പുറന്തള്ളുന്നുവെന്ന് ‘നേച്ചർ’ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു.ഇതിൽ 5 .8 ദശലക്ഷം ടൺ കത്തിച്ചു കളയുന്നു. 3.5 ദശലക്ഷം ടൺ മാലിന്യകൂമ്പാരങ്ങളിലും പരിസ്ഥിതിയിലും കുമിഞ്ഞു കൂടുന്നു.11 കിലോഗ്രാം പ്ലാസ്റ്റിക്കാണ് ഒരു ഇന്ത്യക്കാരൻ്റെ പ്രതിവർഷ ആളോഹരി പ്ലാസ്റ്റിക് ഉപഭോഗം. ലോകത്തിലെ പ്ലാസ്റ്റിക് മലിനീകരണത്തിൻ്റെ 20 ശതമാനത്തിനും ഇന്ത്യയാണ് ഉത്തരവാദി.ഇന്ത്യയിലെ മുൻസിപ്പൽ ഖരമാലിന്യത്തിൻ്റെ 15 ശതമാനത്തോളം പ്ലാസ്റ്റിക്കാണ്.ഇതാകട്ടെ, ശരിക്കും ശേഖരിക്കുകയോ സംസ്ക്കരിക്കപ്പെടുകയോ ചെയ്യുന്നില്ല.
പരിസ്ഥിതിയിലേക്ക് അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യം പെട്ടെന്ന് വിഘടിക്കുന്നില്ല. നൂറ്റാണ്ടുകളോളം ഭൂമിക്ക് ഭാരമായി അത് നിലനിൽക്കും.പരിസ്ഥിതി മലിനീകരണത്തിൻ്റെ ഏറ്റവും ദൃശ്യമായ സൂചകങ്ങളിൽ ഒന്നാണ് പ്ലാസ്റ്റിക് മാലിന്യം. ഫോസിൽ ഇന്ധനങ്ങളുടെ ഒരു ഉപോല്പന്നമാണ് പ്ലാസ്റ്റിക്. ഓരോ കിലോഗ്രാം പ്ലാസ്റ്റിക് ഉല്പാദിപ്പിക്കുമ്പോഴും രണ്ട് മുതൽ മൂന്ന് കിലോഗ്രാം വരെ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് വിസർജ്ജിക്കപ്പെടുന്നു. ലോകത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഫോസിൽ ഇന്ധനങ്ങളുടെ എട്ടു ശതമാനത്തോളം പ്ലാസ്റ്റിക് നിർമ്മാണത്തിനായി നീക്കി വെയ്ക്കുന്നു. അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുന്നതിലും ആഗോള താപനത്തിലും പ്ലാസ്റ്റിക് നിർമ്മാണത്തിന് വലിയ പങ്കുണ്ട്.കാർബൺ ഡയോക്സൈഡിനു പുറമെ കാർബൺ മോണോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ്, മീഥേയ്ൻ, ഓസോൺ, ബെൻസീൻ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളും പ്ലാസ്റ്റിക് ഫാക്ടറികളിൽ നിന്ന് അന്തരീക്ഷത്തിൽ എത്തുന്നുണ്ട്. പ്ലാസ്റ്റിക് നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളും പ്ലാസ്റ്റിക്കിൻ്റെ ഘടകങ്ങളായ ബെൻസീനും മനുഷ്യരിൽ അർബ്ബുദത്തിന് കാരണമാകും.
പ്ലാസ്റ്റിക് മാലിന്യം പെട്ടെന്ന് കത്തിച്ച് ഒഴിവാക്കുമ്പോൾ പുറന്തള്ളപ്പെടുന്ന ഡയോക്സിനുകൾ മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഒരു പോലെ ഹാനികരമാണ്. ദീർഘകാലം ശ്വസിച്ചാൽ അർബ്ബുദത്തിന് കാരണമാകും.ഇതോടൊപ്പം വായുവിലെത്തുന്ന പോളിക്ലോറിനേറ്റഡ് ബൈ ഫിനൈൽസ്, ഓസോൺ എന്നിവയും ആരോഗ്യത്തിന് ഹാനികരമാണ്. ലാൻഡ് ഫില്ലുകളിൽ കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ഭൂഗർഭ ജലത്തിലേക്ക് വാർന്നിറങ്ങുന്ന കാഡ്മിയം, ഈയം തുടങ്ങിയ ഘന ലോഹങ്ങൾ ജലസ്രോതസ്സുകളെ മലിനീകരിക്കും.

ഭൂമിയുടെ ദുർഗ്ഗമ മേഖലകളിൽ പോലും പ്ലാസ്റ്റിക് മാലിന്യം കടന്നു ചെന്നിരിക്കുന്നു.പ്ലാസ്റ്റിക് മാലിന്യം കരയിലും കടലിലും ഭൂഗർഭ ജലത്തിലും ഹിമാലയത്തിലും ആർട്ടിക് മഞ്ഞുപാളികളിലുമെല്ലാം എത്തിയിട്ടുണ്ട്. വെള്ളത്തിൻ്റെയോ സൂര്യപ്രകാശത്തിൻ്റെയോ പ്രവർത്തനത്താൽ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകാത്ത അതിസൂക്ഷ്മ കണങ്ങളായി പ്ലാസ്റ്റിക് വിഘടിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന മൈക്രോപ്ലാസ്റ്റിക്സ് പരിസ്ഥിതിയിലും മനുഷ്യൻ്റെ ആരോഗ്യത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഭയാനകമാണ്. അഞ്ച് മില്ലിമീറ്ററിൽ താഴെ വലിപ്പമുള്ള സൂക്ഷ്മ കണികകളായ മൈക്രോപ്ലാസ്റ്റിക്കുകൾ ഭക്ഷ്യ ശൃംഖലകളിലും, ജലസ്രോതസ്സുകളിലും മനുഷ്യ രക്തപ്രവാഹത്തിലും തലച്ചോറിൽ വരെയും നുഴഞ്ഞുകയറിയിട്ടുണ്ട്. സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത് ആഴ്ചയിൽ ഏകദേശം 0.1–5 ഗ്രാം മൈക്രോപ്ലാസ്റ്റിക് മനുഷ്യ ശരീരത്തിൽ എത്തുന്നുവെന്നാണ്. നഗര അന്തരീക്ഷത്തിൽ മനുഷ്യർക്ക് ഒരു ക്യുബിക് മീറ്റർ വായുവിൽ 5,700 മൈക്രോപ്ലാസ്റ്റിക് കണികകൾ വരെ നേരിടേണ്ടി വരാം.നഗരത്തിൽ ജീവിക്കുന്ന ഒരാൾ . പ്രതിവർഷം 22,000,000 മൈക്രോ, നാനോപ്ലാസ്റ്റിക് (ഒരു മൈക്രോണിൽ താഴെ വലിപ്പം) കണികകൾ വരെ ശ്വസിക്കേണ്ടി വരാം.മനുഷ്യരിൽ മാത്രമല്ല, മറ്റ് ജീവികളിലും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.മേഘ രൂപീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അവ കാലാവസ്ഥയെ പോലും തകിടം മറിക്കുന്നു. അതുവഴി മഴയും മഞ്ഞുവീഴ്ചയും വർദ്ധിക്കുന്നു.

മൈക്രോ പ്ലാസ്റ്റിക്കുകളുടെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതം പുരുഷ ബീജത്തിലെ സ്പേം കൗണ്ടിലും സ്ത്രീകളുടെ പ്രത്യുല്പാദന ആരോഗ്യത്തിലുമാണ്..ഷാന്നാ സ്വാൻ എഴുതിയ ‘കൗണ്ട് ഡൗൺ’ എന്ന പുസ്തകം ഈ പ്രശ്നം വിശദമായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 50 വർഷത്തിനിടയിൽ പുരുഷ ബീജത്തിലെ സ്പേം കൗണ്ട് 50 ശതമാനത്തിലേറെ കുറഞ്ഞു. ബീജകോശങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ഫ്താലേറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം രാസവസ്തുക്കളാണ് പ്രധാന വില്ലൻ.ഭക്ഷ്യവസ്തുക്കളുടെ പാക്കേജിംഗിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിലൂടെയാണ് ഇത് പ്രധാനമായും മനുഷ്യ ശരീരത്തിൽ കടന്നു കൂടുന്നത്.ഭക്ഷണത്തിലൂടെ മാത്രമല്ല, ശ്വസനത്തിലൂടെയും ചർമ്മത്തിലൂടെ ആഗിരണം ചെയ്തും മൈക്രോ പ്ലാസ്റ്റിക്സ് മനുഷ്യ ശരീരത്തിൽ എത്തുന്നു അവ ശ്വസനത്തെയും ഹൃദയാരോഗ്യത്തെയും തകരാറിലാക്കും ദഹനവ്യവസ്ഥയുടെ സാധാരണ പ്രവർത്തനം തടസ്സപ്പെടുത്തും. ഡിഎൻഎ യുടെ കേടുപാടുകൾക്കും അർബ്ബുദത്തിനും വരെ കാരണമാകും.മനുഷ്യൻ്റെ തലച്ചോറിലും മൈക്രോപ്ലാസ്റ്റിക്സിന്റെ സാന്നിധ്യം സമീപകാല പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിമെൻഷ്യ രോഗികളുടെ തലച്ചോറിൽ സാധാരണക്കാരെ അപേക്ഷിച്ച് കൂടുതൽ പ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പ്രതിവർഷം 12 ദശലക്ഷത്തോളം ടൺ പ്ലാസ്റ്റിക് സമുദ്രങ്ങളിൽ പ്രവേശിക്കുകയും അതിലൂടെ “പ്ലാസ്റ്റിക് ദ്വീപുകൾ” രൂപപ്പെടുകയും ചെയ്യുന്നു.സമുദ്രത്തിന്റെ ഉപരിതലത്തിന്റെ ഏകദേശം 40 ശതമാനവും പ്ലാസ്റ്റിക് അവശിഷ്ടങ്ങളാൽ മൂടപ്പെട്ടിരിക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു,ഉപരിതലത്തിലുള്ളതിനേക്കാൾ 100 മടങ്ങ് കൂടുതലാണ് കടലിൻ്റെ അടിത്തട്ടിലെ പ്ലാസ്റ്റിക് സാന്നിദ്ധ്യം. പ്ലാസ്റ്റിക് മാലിന്യങ്ങൾ അകത്താക്കുന്നതും അവയിൽ കുടുങ്ങുന്നതും വഴി പ്രതിവർഷം ഒരു ദശലക്ഷത്തിലധികം കടൽ പക്ഷികളും 100,000 സമുദ്ര സസ്തനികളും മരിക്കുന്നു. സമുദ്രോപരിതലത്തേക്കാൾ ആഴത്തിൽ ജീവിക്കുന്ന ചെറു മത്സ്യങ്ങളും ജീവികളുമാണ് കൂടുതൽ മൈക്രോപ്ലാസ്റ്റിക്സ് ഭക്ഷിക്കുന്നത്. ഒരിക്കൽ ഒരു ജീവിയുടെ ഉദരത്തിൽ എത്തിയാൽ ഒരു മാറ്റവുമില്ലാതെ അത് ശരീരത്തിൽ തുടരും. മത്സ്യങ്ങളുടെ പ്രജനനം തകരാറിലാക്കും.സമുദ്ര പരിസ്ഥിതിയിൽ പ്ലാസ്റ്റിക്കുകൾ രോഗാണു വാഹകരായി പ്രവർത്തിക്കുകയും പവിഴപ്പുറ്റുകളുടെ ബ്ലീച്ചിംഗിന് കാരണമാകുന്ന രോഗങ്ങൾ പരത്തുകയും ചെയ്യുന്നു.പവിഴപ്പുറ്റുകളിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ രോഗ സാധ്യത 20 മടങ്ങ് കണ്ട് വർധിപ്പിക്കും.ലോക സാമ്പത്തിക ഫോറത്തിന്റെ 2016 ലെ ഒരു റിപ്പോർട്ട് പ്രകാരം ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ലോകത്തിലെ സമുദ്രങ്ങളിലെ പ്ലാസ്റ്റിക്കുകൾ ശേഷിക്കുന്ന എല്ലാ മത്സ്യങ്ങളുടെയും ഭാരത്തെ മറികടക്കുമെന്ന് പ്രവചിക്കുന്നു.

മണ്ണ്, വെള്ളം, വായു എന്നിവയിൽ നിന്നും ഭക്ഷ്യവിളകൾ ആഗിരണം ചെയ്യുന്ന മൈക്രോ പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലും എത്തും. മൈക്രോപ്ലാസ്റ്റിക്കുകൾ സസ്യങ്ങളുടെ പ്രകാശ സംസ്ലേഷണ ശേഷിയെ പോലും തകരാറിലാക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇത് വിളകളുടെ ഉല്പാദനക്ഷമതയെ ദോഷകരമായി ബാധിക്കും.വളത്തിനായി ഉപയോഗിക്കുന്ന സംസ്കരിച്ച മലിനജല സ്ലഡ്ജ്, പുതയിടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മൾച്ചുകൾ, പോഷകങ്ങൾ സാവധാനത്തിൽ പുറത്തുവിടുന്ന വളങ്ങൾ, വിത്ത് സംരക്ഷണ കോട്ടിംഗുകൾ എന്നിവയിൽ നിന്നെല്ലാം പ്ലാസ്റ്റിക്കുകൾ കൃഷിയിടങ്ങളിലെ മണ്ണിലേക്കും പിന്നീട് വിളകളിലേക്കും പ്രവേശിക്കുന്നു. മൈക്രോപ്ലാസ്റ്റിക്കുകൾ മണ്ണിന്റെ ബൾക്ക് ഡെൻസിറ്റി, സൂക്ഷ്മജീവികളുടെ പ്രവർത്തനം, ജലസംഭരണ ​​ശേഷി തുടങ്ങിയ അടിസ്ഥാന ഘടകങ്ങളെ തകരാറിലാക്കും.സൂക്ഷ്മ-നാനോപ്ലാസ്റ്റിക് കണികകൾ പൊതുവെ സസ്യങ്ങളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. വിത്തിൻ്റെ അങ്കുരണ ശേഷി, വേരിന്റെയും തണ്ടുകളുടെയും വളർച്ച എന്നിവയെയെല്ലാം ബാധിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിളകളുടെ ഗുണമേന്മയ്ക്കും ഭക്ഷ്യ സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് മലിനീകരണം.

2011 ലോകപരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയരാജ്യമായി ഇന്ത്യയെ യു.എൻ. പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് ആദ്യമായാണ് ഈ അവസരം ലഭിക്കുന്നത്. യു.എൻ. പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (U.N.E.P) അധികൃതരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here