ഓഹരിവിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ പുതിയ മേധാവിയായി തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചു. 1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ തുഹിന്‍ കാന്ത പാണ്ഡെയ്ക്ക് മൂന്നു വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിന്റെ കാലാവധി ഇന്ന് അവസാനിക്കും. ഫെബ്രുവരി 17ന് ധനകാര്യ മന്ത്രാലയം സെബി മേധാവി സ്ഥാനത്തേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.
ബുച്ചിന്റെ മുന്‍ഗാമികളായ അജയ് ത്യാഗിക്കും യുകെ സിന്‍ഹയ്ക്കും സെബി മേധാവി സ്ഥാനത്ത് കാലാവധി നീട്ടിനല്‍കിയിരുന്നു. ത്യാഗി നാല് വര്‍ഷവും സിന്‍ഹ ആറ് വര്‍ഷവും ആ സ്ഥാനത്ത് തുടര്‍ന്നു. സെബിയുടെ മേധാവിയായ ആദ്യ വനിത, ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി, സ്വകാര്യ മേഖലയില്‍ നിന്ന് സെബിയുടെ മേധാവിയായ ആദ്യ വ്യക്തി എന്നി നേട്ടങ്ങളോടെയാണ് മാധബി പുരി ബുച്ചിന്റെ പടിയിറക്കം.
ഇന്ത്യയുടെ സാമ്പത്തിക നയങ്ങളിലും, ഓഹരി വിറ്റഴിക്കൽ പരിപാടികളിലും, പൊതുമേഖലാ മാനേജ്‌മെന്റിലും പാണ്ഡെ ഒരു പ്രധാന പങ്ക് വഹിച്ചു. സർക്കാർ ധനകാര്യങ്ങളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ പരിചയം സെബിയെ നയിക്കുന്നതിനുള്ള ശക്തമായ തിരഞ്ഞെടുപ്പാക്കി അദ്ദേഹത്തെ മാറ്റുന്നു.