മാസപ്പടി കേസിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. മാസപ്പടിക്കേസിൽ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാൻ വീണാ വിജയന് അറിയാമെന്നും വി ശിവൻകുട്ടി പറഞ്ഞു.
മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമെന്നും, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിഷയം അല്ലെന്നുമായിരുന്നു ഇന്നലെ ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വീണ വിജയന് എതിരായ കേസ് രാഷ്ട്രീയ ദുഷ്ടലാക്കെന്നും മുഖ്യമന്ത്രിക്ക് എൽഡിഎഫിന്റെ പൂർണ പിന്തുണയുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ബിനോയ് വിശ്വം മുഖ്യമന്ത്രി ആയാലും ഇതുതന്നെയായിരിക്കും ഇടതു മുന്നണി നിലപാട്. അദേഹം നിലപാട് പറയേണ്ടത് ഇടതുമുന്നണി യോഗത്തിലാണെന്ന് മന്ത്രി പറഞ്ഞു.
കേസ് രാഷ്ട്രീയമായി ഉപയോഗിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്ന് ബിനോയ് വിശ്വം പറഞ്ഞിരുന്നു. എക്സാലോജിക്കിന്റെ കേസ് വേറൊരു കേസ് ആണ്. അത് ആ വഴിക്ക് പോകട്ടെയെന്നും അദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മകൾ ഒരു സ്വാതന്ത്ര പൗരയാണ്. കേസ് എൽഡിഎഫിനെ ബാധിക്കുന്ന പ്രശ്നമല്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. കേസിൽ ആദ്യമായാണ് സിപിഐ നിലപാട് വ്യക്തമാക്കിയിരുന്നത്.