ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യം പരിഗണനയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും മാതൃമരണ നിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായാണു പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ഇതിനായി ഒരു സമിതി രൂപവത്കരിച്ചിരുന്നു. സമിതി റിപ്പോർട്ട് സമർപ്പിച്ചതിനുശേഷം അതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നേരത്തെ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമനും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതി വഴി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാണു സർക്കാർ നീക്കം. നിലവിൽ 18 വയസാണു പെണ്‍കുട്ടികളുടെ വിവാഹപ്രായം.