കോവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതോടെ പ്രാർഥനകളുമായി ആരാധകരും സിനിമാലോകവും. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ ഇളയരാജ കണ്ണീരോടെ ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവച്ചു.
‘ബാലു, വേഗം എഴുന്നേറ്റ് വാടാ, നിനക്കായി കാത്തിരിക്കുന്നു. നമ്മുടെ ജീവിതം സിനിമയിൽ തുടങ്ങിയതല്ല. നമ്മുടെ സൗഹൃദവും സംഗീതവും സ്നേഹവും വിശ്വാസവും നമുക്ക് ഇടയിൽ വഴക്കുണ്ടായാലും അതൊന്നും ഇല്ലാതാകില്ല. ദൈവത്തോട് ഞാനും പ്രാർഥിക്കുന്നു. എന്റെ മനസ് പറയുന്നു.. നീ ഉറപ്പായും മടങ്ങിവരും. ബാലു വേഗം വാ..’ – കണ്ണീരോടെ ഇളയരാജ പറയുന്നു.
സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥിക്കണമെന്ന് എ.ആർ റഹ്മാൻ ആവശ്യപ്പെട്ടു. തമിഴ് സിനിമാലോകം ഒന്നടങ്കം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർഥനകളുമായി രംഗത്തുണ്ട്. മെഡിക്കല്‍ വിദഗ്ധ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. ശ്വസന സഹായത്തോടെ (ലൈഫ് സപ്പോര്‍ട്ട്)യാണു കഴിയുന്നതെന്നു മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്നു കഴിഞ്ഞ 5നാണു ചെന്നൈയിലെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഫെയ്സ്ബുക് വിഡിയോയിലൂടെ ബാലസുബ്രഹ്മണ്യം തന്നെയാണു രോഗവിവരം പങ്കുവച്ചത്. ആരോഗ്യനില ഭേദമാകുന്നതായി ഇന്നലെ വൈകിട്ട് മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചതിനു പിന്നാലെ അര്‍ധരാത്രിയോടെയാണു സ്ഥിതി മോശമായത്.