കൊച്ചി : സ്വർണക്കടത്തുകേസിൽ എം ശിവശങ്കറിനുമേൽ എൻഫോഴ്സ്മെൻ്റും പിടിമുറുക്കുന്നു. കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എം ശിവശങ്കറിലേക്ക് അന്വേഷണം നീളുന്നത്. സ്വർണക്കടത്തിനു പിന്നിലെ കള്ളപ്പണ – ഹവാല ഇടപാടുകളാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സ്വർണക്കടത്തിൽ വൻ ഹവാല പണമിടപാടും നടന്നിട്ടുണ്ടെന്നും, ഇതിൽ ഉന്നതരുടെ പങ്കാളിത്തവും എൻഫോഴ്സ്മെൻ്റ് കണ്ടെത്തിയിട്ടുണ്ട്.
ശിവശങ്കറിനെ നിലവിൽ എൻഐഎയും, കസ്റ്റംസും തുടർച്ചയായി ചോദ്യം ചെയ്തിട്ടുണ്ട്. സ്വപ്ന നൽകിയ മൊഴിയനുസരിച്ചാണ് എൻഫോഴ്സ്മെൻ്റും ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് 2018ൽ യുഎഇയിൽ നടന്ന യോഗങ്ങളിൽ മുഖ്യമന്ത്രിക്കും, ശിവശങ്കറിനുമൊപ്പം താനും പങ്കെടുത്തതായും സ്വപ്ന സമ്മതിച്ചിട്ടുണ്ട്.
സ്വപ്ന ,സരിത്ത്, സന്ദീപ് എന്നിവരെ തിങ്കളാഴ്ച വരെ എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിൽ കോടതി വിട്ടു നൽകിയിട്ടുണ്ട്.