തലസ്ഥാനത്ത് കോവിഡ് പിടിമുറുക്കുന്നു; പുതുതായി 434 പേര്‍ക്കു കൂടി രോഗം; ആശങ്ക

0
80

തലസ്ഥാനത്ത് കൊറോണാ വൈറസ് പിടിമുറുക്കുന്നു. പുതുതായി 434 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഇതുവരെ കോവിഡ്–19 ബാധിച്ചവരുടെ എണ്ണം എണ്ണായിരത്തിലേറെയായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഉറവിടമറിയാതെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം നൂറുകടന്നതും ആശങ്കയേറ്റുന്നു

പുതുതായി കോവിഡ്‌–19 ബാധിച്ചതില്‍ ആറുപേര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്‌ രോഗം വന്നത്. ഇതില്‍ അഞ്ചുപേരും ആരോഗ്യപ്രവര്‍ത്തകരാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ രോഗപ്പകര്‍ച്ച ആശങ്കയിലേക്ക് നീങ്ങുകയാണ് 41 തടവുകാര്‍ക്കു കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ വൈറസ്‌ പകര്‍ന്ന തടവുകാരുടെ എണ്ണം 101 ആയി. ആരുമായും സമ്പര്‍ക്കമില്ലാത്ത തടവുകാര്‍ക്ക് എങ്ങനെ രോഗബാധയുണ്ടായെന്നത് അജ്ഞാതമാണ്.

പോസിറ്റീവ്‌ ആയവരെ ജയിലിലെ പ്രത്യേക സ്ഥലത്തേയ്‌ക്കു മാറ്റി. 970 തടവുകാരാണ്‌ ജയിലിലുള്ളത്‌. പോസിറ്റീവ്‌ ആയതില്‍ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങളില്ല. കടലാക്രമണം മൂലം വലിയതുറ ദുരിതാശ്വാസ ക്യാംപില്‍ പാര്‍ക്കുന്നതില്‍ 21 പേര്‍ക്കും രോഗംബാധിച്ചു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം സ്ഥിരീകരിച്ചത്‌ ഈ മാസം 8 നാണ്‌. അന്ന്‌ 485 പേര്‍ക്കായിരുന്നു രോഗബാധ. പത്തു ദിവസത്തിനിടെ 2998 പേര്‍ക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. നഗരത്തില്‍ ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയ ജൂലൈ ആദ്യവാരത്തിനു മുന്‍പ്‌ ആകെ 300ല്‍ താഴെ പേര്‍ക്കു മാത്രമേ രോഗമുണ്ടായിരുന്നുള്ളൂ.

പിന്നീട്‌ ഇന്നലെ വരെ 8131 പേര്‍ക്കു രോഗമുണ്ടായി. 97 ശതമാനം പേര്‍ക്കും കോവിഡ്‌ ബാധിച്ചത്‌ ലോക്‌ഡൗണ്‍ നടപ്പാക്കിയതിനു ശേഷമെന്നാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി 1,250 പേര്‍ രോഗനിരീക്ഷണത്തിലായി. 987 പേര്‍ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. 16,474 പേര്‍ വീടുകളിലും 705 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 286 പേരെ പ്രവേശിപ്പിച്ചു. 310 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളിലുള്ളത് 2,867 പേരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here