നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

0
46

പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ആദ്യ ദിനത്തിൽ മുണ്ടക്കൈ ഉരുൾപൊട്ടലിൽ അനുശോചനം അർപ്പിച്ച് സഭ പിരിയും. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഏഴ് മുതൽ സഭാ സമ്മേളനം തുടരും. ഒമ്പത് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 18ന് അവസാനിക്കും. കേരള വെറ്ററിനറി സർവകലാശാല ബിൽ ഉൾപ്പെടെ ആറ് ബില്ലുകളാണ് ഈ സഭാ സമ്മേളന കാലയളവിൽ പരിഗണനയ്ക്ക് വരുന്നത്. ബില്ലുകൾ പരിഗണിക്കുന്നതിന്റെ സമയക്രമം ഇന്ന് ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കും.

ഇക്കുറി ചോദ്യങ്ങളും ഉത്തരങ്ങളുമായി അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ഒട്ടേറെ വിഷയങ്ങൾ സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്നുണ്ട്. തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി – ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം എന്നിവയടക്കം ഭരണപക്ഷത്തിനെതിരായ നിരവധി ആരോപണങ്ങൾ കത്തി നിൽക്കെയാണ് നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുന്നത്.

നിയമസഭയിൽ സർക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം. പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളും മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എഡിജിപി – ആർഎസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് പ്രധാന ആയുധം. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും പിആർ കമ്പനി ബന്ധങ്ങളും സഭയിൽ വാദപ്രതിവാദങ്ങൾക്ക് കാരണമാകും. നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ അന്യായമായി ഒഴിവാക്കിയത് ആദ്യദിനത്തിൽ തന്നെ പ്രതിപക്ഷം ചോദ്യം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here