കൊച്ചി: കരിപ്പുർ വിമാന അപകടത്തിൽ തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പൈലറ്റുമാരിൽ ഒരാൾ എയർ ട്രാഫിക് കണ്‍ട്രോളറുമായി നടത്തിയ അവസാന ആശയവിനിമയത്തിൽ അപകടത്തിന്റെയോ ആശങ്കയുടെയോ സൂചന ഇല്ലായിരുന്നുവെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
റണ്‍വേയിൽ അടുക്കുമ്പോൾ ഒരു പൈലറ്റിൽനിന്ന് ഉണ്ടാകുന്ന സാധാരണ ആശയവിനിമയം മാത്രമാണ് അവസാനമായി ഉണ്ടായതെന്ന് ആഭ്യന്തര വ്യോമയാന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു. പൈലറ്റിന്റെ ശബ്ദത്തിൽ സമ്മർദമോ സംശയമോ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ അത് എയർ ട്രാഫിക് കണ്ട്രോളർ തിരിച്ചറിയുമായിരുന്നുവെന്നും വ്യോമയാന ഉദ്യോഗസ്ഥൻ പറഞ്ഞു.അതേസമയം, പ്രധാന പൈലറ്റ് ആണോ സഹപൈലറ്റ് ആണോ സംസാരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടില്ല.