ആരോഗ്യരംഗത്ത് അതിശയിപ്പിക്കുന്ന ചുവടുമായി ചൈന. രോഗിയില്‍ 5000 കി.മീ അകലെനിന്ന് സർജറി ചെയ്തതാണ് ഏറ്റവും പുതിയ വാർത്ത.
സാങ്കേതികവിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെയാണ് ഷാംഗായില്‍ നിന്നുള്ള ഒരുസംഘം ഡോക്ടർമാർ കാഷ്ഗറിലുള്ള രോഗിയുടെ ശ്വാസകോശത്തിലെ ട്യൂമർനീക്കം ചെയ്തത്.
വെറും ഒരുമണിക്കൂർ ദൈർഘ്യമെടുത്താണ് അയ്യായിരം കിലോ മീറ്റർ അകലെയുള്ള രോഗിയില്‍ സർജറി പൂർത്തിയായത്. ജൂലൈ പതിമൂന്നിന് നടന്ന സർജറിയുടെ ദൃശ്യങ്ങളും സാമൂഹികമാധ്യമത്തില്‍ നിറയുന്നുണ്ട്. ഷാംഗായ് ചെസ്റ്റ് ഹോസ്പിറ്റലിലാണ് അതിനൂതനമായ സർജറി നടന്നത്.
വിശദമായ ക്ലിനിക്കല്‍ റിസർച്ചിന്റെയും തദ്ദേശീയമായി വികസിപ്പിച്ച സർജിക്കല്‍ റോബോട്ടുകളുടെയും സഹായത്തോടെയാണ് സർജറി പൂർത്തിയാക്കിയതെന്ന് ഹോസ്പിറ്റല്‍ അധികൃതർ വ്യക്തമാക്കി. ചീഫ് സർജനായ ഡോ. ലുവോ കിങ്ക്വാന്റെ നേതൃത്വത്തിലാണ് സർജറി നടത്തിയത്.
ചൈനയുടെ ആരോഗ്യരംഗത്ത് നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് ഇതെന്ന് ഡോ. ലുവോ പറഞ്ഞു. തദ്ദേശീയമായി വികസിപ്പിച്ച സർജിക്കല്‍ റോബോട്ടിന്റെ സാധ്യതകള്‍ വിപുലമാണെന്നും വിദൂര സ്ഥലങ്ങളിലും ഗ്രാമങ്ങളിലുമുള്ളവർക്ക് സഹായകമാകുന്നതാണ് പ്രസ്തുത രീതിയെന്നും ലുവോ പറഞ്ഞു.
സർജറിക്കു പുറമേ റോബോട്ട് സാങ്കേതികവിദ്യാരംഗത്തും നിരന്തരം ഗവേഷണങ്ങള്‍ നടത്തുന്ന ആശുപത്രിയാണ് ഷാംഗായ് ചെസ്റ്റ് ഹോസ്പിറ്റലെന്നും ലുവോ പറഞ്ഞു.
ഇന്ത്യയിലും റോബോട്ട് സഹായത്തോടെ സർജറി നടത്തിയിട്ടുണ്ട്. രാജ്യത്ത് അടുത്തിടെ നടത്തിയ സർജറി നാല്‍പത് കി.മീ അകലെനിന്നാണ്. രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്& റിസർച്ച് സെന്ററിലെ മെഡിക്കല്‍ ഡയറക്ടറായ ഡോ. എസ്.കെ റാവലാണ് പ്രസ്തുത സർജറി ചെയ്തത്. അദ്ദേഹം ഗുഡ്ഗാവിലും അമ്ബത്തിരണ്ടുകാരനായ രോഗി ഡല്‍ഹിയിലെ രോഹിണിയിലുമായിരുന്നു.