രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നളളി. ഇതോടെ ഘടകപൂരങ്ങളുടെ വരവായി. 11നു പഴയനടക്കാവിൽ പേരുകേട്ട മഠത്തിൽ വരവ് പഞ്ചവാദ്യത്തിനു തുടക്കമാകും. കോങ്ങാട് മധു പ്രമാണിയാകും. 12.30നു പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്ന ചടങ്ങിനൊപ്പം പെരുവനം കുട്ടൻമാരാരുടെ ചെമ്പടമേളം.
രണ്ടുമണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രശസ്തമായ ഇലഞ്ഞിത്തറമേളം. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറും. മേളങ്ങൾ കലാശിച്ചു വൈകിട്ട് 5.30നു തെക്കേഗോപുരനടയിൽ വിശ്വപ്രസിദ്ധമായ കുടമാറ്റം. അഭിമുഖം നിരന്ന ഇരുവിഭാഗത്തിന്റെയും 15 വീതം ഗജവീരന്മാരുടെ മുകളിൽ വർണക്കുടകളും സ്പെഷൽ കുടകളും വിരിയും.
രാത്രി 11നു പരയ്ക്കാട് തങ്കപ്പൻ മാരാരുടെ പ്രാമാണ്യത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യ വിരുന്ന്. തുടർന്നു പുലർച്ചെ മൂന്നിനു പൂരവെടിക്കെട്ട്. ബുധനാഴ്ച രാവിലെ ഒൻപതിനു ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലിപ്പിരിയും.