ഇസ്ലാമാബാദ്: ബംഗ്ലാദേശിലെ പോലെ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പാക്കിസ്ഥാൻ ആർമി ചീഫ് ജനറല്‍ അസിം മുനീർ മുന്നറിയിപ്പ് നല്‍കി.
സായുധ സേന അത്തരം നീക്കങ്ങളെ പരാജയപ്പെടുത്തുമെന്നും ദേശീയ അഖണ്ഡത സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി സർക്കാർ വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്ന ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെക്കുകയും രാജ്യം വിടുകയും ചെയ്തിരുന്നു.
ബംഗ്ലാദേശിൻ്റെ അവസ്ഥയുമായി പാക്കിസ്ഥാൻ്റെ അവസ്ഥയെ താരതമ്യം ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശങ്ങള്‍. ആരെങ്കിലും പാക്കിസ്ഥാനില്‍ കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചാല്‍ ഞങ്ങള്‍ അവന്റെ മുന്നില്‍ നില്‍ക്കും. ലോകത്തിലെ ഒരു ശക്തിക്കും പാക്കിസ്ഥാനെ ദ്രോഹിക്കാൻ കഴിയില്ലെന്നും ജനറല്‍ അസിം മുനീർ പറഞ്ഞതായി സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് പറഞ്ഞു.
കഴിഞ്ഞദിവസം നടന്ന ഇസ്‍ലാമിക പുരോഹിതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ രാജ്യത്ത് സമാധാനവും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള സൈന്യത്തിന്റെ സമർപ്പണം ആർമി ചീഫ് ആവർത്തിച്ചു. തീവ്രവാദത്തിനും വിവേചനത്തിനും പകരം സമൂഹത്തില്‍ സഹിഷ്ണുതയും ഐക്യവും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പുരോഹിതന്മാരോടും പണ്ഡിതന്മാരോടും ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങള്‍ രാജ്യത്ത് അരാജകത്വം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ വിമർശിച്ച അസിം മുനീർ ക്രിമിനല്‍ മാഫിയകള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നതിനെ അപലപിക്കുകയും ചെയ്തു.