ഉരുൾപൊട്ടൽ ദുരിതംവിതച്ച ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും ഇന്നുമുതൽ പ്രവേശനം നിയന്ത്രിക്കും. ബെയ്‌ലി പാലം കടന്നുള്ള പ്രവേശനമാണ് നിയന്ത്രിക്കുകയെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഇന്ന് മുതൽ ഒരു ദിവസം രാവിലെ ആറ് മുതല്‍ ഒമ്പത് വരെ ബെയ്‌ലി പാലത്തിലൂടെ 1500 പേരെ മാത്രമേ കടത്തിവിടൂ. കൂടുതല്‍ ആളുകള്‍ വരുന്നത് തിരച്ചിലിനും സന്നദ്ധ പ്രവര്‍ത്തനത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശത്തിന്‍റെ പഴയ കോണ്ടൂര്‍ മാപ്പും ഡ്രോൺ ഉപയോഗിച്ച് തയ്യാറാക്കിയ പുതിയ മാപ്പും താരതമ്യം ചെയ്ത് സ്ഥലത്ത് മണ്ണും കല്ലും വന്നു കൂടിയതിന് ശേഷമുള്ള ഉയര വ്യത്യാസവും കൂടി കണക്കാക്കി കൂടുതല്‍ പരിശോധന നടത്തും.
രണ്ടു മൃതദേഹങ്ങളാണ് ഇന്നലത്തെ തിരച്ചിലില്‍ കണ്ടെത്തിയത്. ഒന്ന് പരപ്പന്‍പാറയില്‍ നിന്നും മറ്റൊന്ന് നിലമ്പൂരില്‍ നിന്നും. നിലമ്പൂരില്‍ നിന്നും ഏഴ് ശരീരഭാഗങ്ങളും സൂചിപ്പാറ ഭാഗത്തുനിന്നും ഒരു ശരീരഭാഗവും ലഭിച്ചു.കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്. ലൈവ് ആയി വരുന്ന പല ദൃശ്യങ്ങളും ക്യാമ്പിലെ കുട്ടികള്‍ക്ക് ബന്ധുക്കള്‍ക്കും വലിയ മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണ്‍ നമ്പറുകള്‍ ലൈവ് ആക്കി നല്‍കുന്നതോടെ കൂടുതല്‍ ആളുകളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രിപറഞ്ഞു.
ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്നും മന്ത്രി പറഞ്ഞു. ഓരോ ദിവസവും ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമുണ്ടാകില്ല.