നേപ്പാളിലെ ദേശീയപാതയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും; രണ്ട് ബസുകള്‍ ഒലിച്ചുപോയി, 60ഓളം യാത്രക്കാരെ കാണാനില്ല.

0
42

കാഠ്മണ്ഡു: സെൻട്രല്‍ നേപ്പാള്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും രണ്ട് ടൂറിസ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെട്ടു.

മണ്ണിടിച്ചിലിനെ തുടർന്ന് ത്രിശൂലി നദിയില്‍ പതിച്ച ബസുകള്‍ ഒഴുകി പോയെന്നാണ് പ്രാഥമിക വിവരം. രണ്ട് ബസുകളിലായി ഡ്രൈവർമാരടക്കം 65 യാത്രക്കാർ ഉണ്ടായിരുന്നു. കാണാതായ യാത്രക്കാരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടും.

വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മദാൻ-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്. ചിത്വാൻ ജില്ലയിലെ നാരായണ്‍ഘട്ട്-മഗ്ലിങ് റോഡിനോട് ചേർന്നുള്ള സിമാല്‍തല്‍ പ്രദേശത്താണ് സംഭവം. അപകടത്തില്‍പ്പെട്ട ബസില്‍ നിന്ന് മൂന്ന് യാത്രക്കാർ ചാടി രക്ഷപ്പെട്ടു. നേപ്പാള്‍ പൊലീസിന്‍റെ നേതൃത്വത്തില്‍ ത്രിശൂലി നദിയില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചല്‍ ബസും കാഠ്മണ്ഡുവില്‍ നിന്ന് റൗത്തഹട്ടിലെ ഗൗറിലേക്ക് വരികയായിരുന്ന ഗണപതി ഡീലക്സ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. എയ്ഞ്ചല്‍ ബസില്‍ 24 യാത്രക്കാരും ഗണപതി ഡീലക്സ് ബസില്‍ 41 യാത്രക്കാരും ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍പ്പെട്ട ഗണപതി ബസിലെ മൂന്നു യാത്രക്കാരാണ് ചാടി രക്ഷപ്പെട്ടത്.

അപകട വിവരം പുറത്തുവന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെന്നും കനത്ത മഴ തടസം സൃഷ്ടിച്ചെന്നും ചിത്വാൻ ചീഫ് ഡിസ്ട്രിക് ഓഫീസർ ഇന്ദ്രദേവ് യാദവ് അറിയിച്ചു.

ബസ് അപകടത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍പ്പെട്ട ബസ് യാത്രക്കാർക്കായി തിരച്ചില്‍ ഊർജിതമാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാഠ്മണ്ഡു-ചിത്വാനിലെ ഭരത്പൂരിലേക്കുള്ള വിമാന സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here