തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിലൂടെ ഇനി തോന്നുന്ന വേഗതയിൽ പോകാനാകില്ല. ആറുവരിയും അതിൽ കൂടുതലും ലൈനുകളുമുള്ള ദേശീയപാതകളിലെ വേഗപരിധിയിൽ മാറ്റങ്ങളുമായി മോട്ടർവാഹന വകുപ്പ്. ഡ്രൈവറെ കൂടാതെ എട്ട് സീറ്റിൽ അധികമില്ലാത്ത യാത്രാ വാഹനങ്ങളുടെ (എം 1 വിഭാഗം) വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്റർ എന്നതിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു.
ദേശീയപാതകളിലെ വേഗപരിധി നിശ്ചയിച്ച് കൊണ്ടുള്ള വിജ്ഞാപനം മോട്ടർവാഹനവകുപ്പ് പുറപ്പെടുവിച്ചു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) നിർദേശ പ്രകാരമാണ് വേഗപരിധിയിൽ മാറ്റം വരുത്തിയത്. ഡ്രൈവറെ കൂടാതെ ഒൻപതോ അതിൽ കൂടുതലോ സീറ്റുകളുള്ള വാഹനങ്ങളുടെ (എം 2, എം 3 വിഭാഗം) വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 95 കിലോമീറ്ററിൽ നിന്ന് 90 ആയി കുറച്ചു.
ആറുവരി ദേശീയപാതയിൽ എം1 വിഭാഗം വാഹനങ്ങളുടെ പരമാവധി വേഗം മണിക്കൂറിൽ 110 കിലോമീറ്ററും എം2, എം 3 വാഹനങ്ങളുടെ വേഗം 95 കിലോമീറ്ററുമായി നിശ്ചയിച്ചത് 2023 ജൂണിലണ്. ഈ വേഗപരിധിയിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
നാലുവരി ദേശീയപാതയില്‍ ഈ വിഭാഗം വാഹനങ്ങളുടെ പരമാവധിവേഗം മണിക്കൂറില്‍ യഥാക്രമം 100, 90 കിലോമീറ്ററാണ്.ചരക്കുവാഹനങ്ങൾ, ഇരുചക്ര – മുച്ചക്ര വാഹനങ്ങൾ, ക്വാഡ്രി സൈക്കിൾസ്, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങൾ എന്നിവയുടെ വേഗപരിധിയിൽ മാറ്റമില്ല.എൻഎച്ച്എഐ സംസ്ഥാനത്ത് നിർമിക്കുന്ന ആറുവരി, നാലുവരി പാതകളുടെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററാണ്.
ഈ പാതകളിലേക്കുള്ള പ്രവേശനം പൂർണമായും നിയന്ത്രിച്ചിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ സർക്കാരിനെ അറിയിച്ചു. ഈ സാഹചര്യത്തിൽ ട്രാഫിക് സൈൻ ബോർഡുകളിൽ എം1, എം2, എം3 വാഹനങ്ങളുടെ വേഗപരിധി 110/95 കിലോമീറ്ററെന്ന് മാറ്റാൻ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അനുവദിക്കില്ല എന്ന കാരണാത്താലാണ് വേഗപരിധി പുതുക്കി നിശ്ചയിച്ചത്.