തന്റെ തന്നെ വ്യാജമരണ വാർത്ത പ്രചരിപ്പിച്ചതിന് മാപ്പ് ചോദിച്ച് നടിയും മോഡലുമായ പൂനം പാണ്ഡെ. ഫെബ്രുവരി രണ്ടിനാണ് സെർവിക്കൽ കാൻസർ മൂലം പൂനം അന്തരിച്ചു എന്ന് അവരുടെ മാനേജ്‌മന്റ് ടീം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ താൻ ജീവനോടെയുണ്ടെന്നും, കാൻസർ ബാധിച്ച് മരിച്ച അസംഖ്യം സ്ത്രീകൾക്ക് ഈ വിഷയത്തെപ്പറ്റി അവബോധം ലഭ്യമല്ലാത്ത സാഹചര്യത്തിൽ ജീവൻ നഷ്‌ടമായി എന്നും പൂനം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ ലോകം തന്റെ ‘മരണവാർത്തയിലൂടെ’ സഹാനുഭൂതി കാട്ടിയതിന് പൂനം നന്ദി അറിയിച്ചു.
‘ഏവരെയും ഞെട്ടിച്ചു എങ്കിലും, അതിന് പിന്നിൽ മഹത്തായ ഒരു ലക്ഷ്യമുണ്ടായിരുന്നു. ചെയ്ത കാര്യം മോശമെന്ന് നിങ്ങളിൽ ചിലർ കരുതുമെങ്കിലും, ആ വലിയ കാരണത്തെ നിങ്ങൾ മനസിലാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇക്കാര്യത്തെ വിധിക്കും മുൻപ്, ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഈ രോഗാവസ്ഥ സൃഷ്‌ടിക്കുന്ന വ്യാപ്തി നിങ്ങൾ മനസിലാക്കണം. ഈ വിഷയത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് പതിവിലും വിപരീതമായ ഈ നടപടിക്ക് മുതിരാൻ എന്നെ പ്രേരിപ്പിച്ചത്. കേന്ദ്ര ബജറ്റിൽ പ്രതിപാദിക്കപ്പെട്ട വിഷയം വളരെ കുറച്ചുപേർ മാത്രമേ ശ്രദ്ധിച്ചിട്ടുണ്ടാകൂ. സെർവിക്കൽ കാൻസർ മൂലമുള്ള എന്റെ ‘മരണവാർത്ത’ വരുന്നത് വരെ മാധ്യമങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കപ്പെടാതെ പോയി. നിങ്ങൾക്ക് ഉണ്ടായ നിരാശ പ്രകടിപ്പിക്കാം. ഇത് ഞാൻ വെറുതെ പറയുന്നതല്ല, ഇതോടു കൂടി എന്റെ മുഴുവൻ സേവനവും സെർവിക്കൽ കാൻസർ ബാധിതർക്കായി സമർപ്പിക്കുന്നു,” പൂനം കുറിച്ചു.
മരണവാർത്ത സൃഷ്‌ടിക്കേണ്ടി വന്നതിൽ അവർ എല്ലാവരോടുമായി മാപ്പപേക്ഷിച്ചു. സെർവിക്കൽ കാൻസർ അവബോധത്തിനായി www.poonampandeyisalive.com എന്ന വെബ്സൈറ്റ് പൂനം തയാറാക്കിക്കഴിഞ്ഞു. 500ഓളം തലക്കെട്ടുകളിൽ തന്റെ ഈ വാർത്ത വന്ന സ്ഥിതിക്ക് സെർവിക്കൽ കാൻസർ അവബോധത്തിനും അത്രകണ്ട് പ്രാധാന്യം ലഭിക്കും എന്ന് പൂനം കരുതുന്നു.
എന്നാൽ പൂനം നേരിട്ട വിമർശനം വളരെ വലുതാണ്. ഇതോടു കൂടി അവരുടെ വിശ്വാസ്യത നഷ്‌ടമായെന്നും, ഇനി അവർ പറയുന്ന കാര്യങ്ങൾ ആരും മുഖവിലയ്ക്ക് എടുക്കില്ല എന്നും ചിലർ കമൻറ്റിൽ അഭിപ്രായപ്പെട്ടു. അനേകായിരം കാൻസർ ബാധിതരെ അപമാനിക്കുന്നതിനു തുല്യമായി പോയി ഇതെന്നും ചിലർ. സെലിബ്രിറ്റികൾ ഉൾപ്പെടെ പൂനം പാണ്ഡെക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു,