ഉത്തർപ്രദേശിലെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സമാജ്വാദി പാർട്ടി (Samajwadi Party). ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷിയായ കോൺഗ്രസിന് പാർട്ടി 11 സീറ്റുകൾ നീക്കിവെച്ചതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (Akhilesh Yadav) പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. അഖിലേഷ് യാദവിൻ്റെ ഭാര്യ ഡിംപിൾ യാദവ് മെയിൻപുരിയിൽ മത്സരിക്കും. ശഫീഖുർ റഹ്മാൻ ബർഖ് (സംബൽ), രവിദാസ് മെഹ്റോത്ര (ലഖ്നോ), അക്ഷയ് യാദവ് (ഫിറോസാബാദ്), കാജൽ നിഷാദ് (ഗോരഖ്പൂർ), അനു ടണ്ഠൻ (ഉന്നാവോ) തുടങ്ങിയവരടങ്ങിയതാണ് പട്ടിക.
സമാജ്‌വാദി പാർട്ടിയുടെ ആദ്യ പട്ടികയിൽ 11 ഒബിസി, ഒരു മുസ്‌ലിം, ഒരു ദലിത്, ഒരു താക്കൂർ, ഒരു ടണ്ടൻ, ഒരു ഖത്രി സ്ഥാനാർത്ഥികളാണ് ഉൾപ്പെട്ടിരിക്കുന്നത്. 11 ഒബിസി സ്ഥാനാർത്ഥികളിൽ നാല് കുർമി, മൂന്ന് യാദവ്, രണ്ട് ശാക്യ, ഒരു നിഷാദ്, ഒരു പാൽ എന്നിവരും ഉൾപ്പെടുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പക്ഷം മാറി എൻഡിഎയിൽ ചേരുന്നതോടെ പ്രതിപക്ഷത്തിൻ്റെ ഇന്ത്യ വിഭാഗത്തിൽ ഭിന്നത രൂക്ഷമായിരിക്കുന്ന സമയത്താണ് പ്രഖ്യാപനം. പശ്ചിമ ബംഗാളിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം മമതാ ബാനർജി പ്രഖ്യാപിച്ചിരുന്നു.