കാസർഗോഡ്: തെളിവെടുപ്പിനിടെ കടലിൽ ചാടിയ പോക്സോ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി. കുട്ലു സ്വദേശി മഹേഷാണ് തെളിവെടുപ്പിനിടയിൽ കടലിൽ ചാടിയത്. ഇയാളുടെ മൃതദേഹം കർണാടകയിലെ കോട്ടയിൽനിന്നുമാണ് കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.
ജൂലൈ 22ന് കാസർഗോഡ് കസബ കടപ്പുറത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് മഹേഷ് കടലിൽ ചാടിയത്. വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയതിന് മഹേഷ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തിരുന്നു.
ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കസബ തീരത്ത് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് തൊണ്ടിമുതലിന് വേണ്ടിയാണ്പ്രതികളെ കടൽ തീരത്ത് എത്തിച്ചത്. ഇതിനിടെ തങ്ങളെ തള്ളി മാറ്റി മഹേഷ് കടലിലേക്ക് എടുത്തുചാടുകയായിരുന്നു.