എറണാകുളം: കോലഞ്ചേരിയിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മുഖ്യ പ്രതിയും സഹായിയായ സ്ത്രീയുമടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, വൃദ്ധയുടെ അയൽവാസി ഓമന, ഓമനയുടെ മകൻ മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഓമനയുടെ മറ്റൊരു ബന്ധുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീടിന് സമീപമുള്ള കടയിൽ പുകയില ചോദിച്ച് എത്തിയ വൃദ്ധയോട് പുകയില തരാമെന്ന് പറഞ്ഞാണ് ഓമന വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇവരുടെ വീട്ടിലെത്തിച്ച ശേഷമാണ് വയോധികക്ക് നേരെ ക്രൂര പീഡനം അരങ്ങേറിയത്. ആന്തരികാവയവങ്ങൾക്കടക്കം സാരമായി പരിക്കേറ്റ വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്.