തൃശൂരിൽ ജനുവരി രണ്ടിന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന മഹിളാസമ്മേളനത്തിലാണ് മോദി പങ്കെടുക്കുക.
വനിതാസംവരണ ബിൽ യാഥാർഥ്യമാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ ആദരമാണ് പരിപാടിയെന്നും രണ്ടുലക്ഷം മഹിളകൾ സമ്മേളനത്തിൽ അണിനിരക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുക്കാനായതും മധ്യപ്രദേശ് നിലനിർത്താനായതും ബിജെപി ദേശീയ നേതൃത്വത്തിൽ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിച്ച നിയമസഭ തെരഞ്ഞെടുപ്പുകളിൽ ക്ഷേമപദ്ധതികളിലൂടെ സ്ത്രീവോട്ടർമാരെ ആകർഷിക്കാൻ ബിജെപിക്കായിരുന്നു. സമാന തന്ത്രങ്ങൾതന്നെ കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ ആറു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം.
രാജ്യത്ത് ജയസാധ്യതയുള്ള 160 മണ്ഡലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ആറു മണ്ഡലങ്ങളും ഇടംപിടിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങൽ, പാലക്കാട് എന്നിവിടങ്ങളിലാണ് ബിജെപി വിജയസാധ്യത കണക്കാക്കുന്നത്.
ഇവിടങ്ങളിലേക്ക് പ്രത്യേക പദ്ധതിതന്നെ അണിയറയിൽ തയ്യാറാക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് 160 മണ്ഡലങ്ങളിലെയും പ്രവർത്തനം.കേരളത്തിലെ മണ്ഡലങ്ങളുടെ ഏകോപനച്ചുമതല കേന്ദ്ര മന്ത്രിമാർക്ക് നൽകിയിട്ടുണ്ട്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനാണ് തിരുവന്തപുരം മണ്ഡലത്തിൻ്റെ ചുമതല. പത്തനംതിട്ട മണ്ഡലത്തിൻ്റെ ചുമതല കേന്ദ്ര കൃഷിമന്ത്രി ശോഭ കരന്തലജെയ്ക്കാണ്. ചലച്ചിത്രതാരം സുരേഷ് ഗോപി മത്സരത്തിനിറങ്ങുന്ന തൃശൂരിൽ അമിത് ഷായുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
ഇവിടേയ്ക്ക് ദേശീയ ഭാരവാഹികളുടെ സംഘത്തെയും നിയോഗിക്കും. 2019ൽ തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപിക്ക് 2,93,822 വോട്ടാണ് നേടാനായത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും അന്ന് പാർട്ടിക്ക് 17.05 ശതമാനം വോട്ട് അധികം ലഭിച്ചു.