സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് (Food inspection) നടത്തിയ പരിശോധനയിൽ ഒമ്പത് സ്ഥാപനങ്ങൾ അടപ്പിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് (veena George). ഡിസംബർ 12, 13 തീയതികളിലായി 995 ഹോസ്റ്റൽ, കാന്റീൻ, മെസ്സ് എന്നിവിടങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.
വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ഒമ്പത് സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് അവസാനിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിംഗ് നോട്ടീസും 267 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. കൂടാതെ 10 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകിയിട്ടുണ്ട്.
വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഹോസ്റ്റലുകളിൽ നിന്നും മറ്റും ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന് തുടർച്ചയായി പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനകൾ നടത്തിയത്.
വിവിധ മേഖലകളിലെ കോച്ചിംഗ് സെന്ററുകളോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റൽ, മെസ്സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മൂന്നുപേർ വീതം അടങ്ങുന്ന 96 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. നിയമാനുസൃത ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന 179 സ്ഥാപനങ്ങൾ ഈ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഈ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുശാസി ക്കുന്ന നിയമ നടപടികൾ സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം പ്രതിപാദിക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഹോസ്റ്റൽ, കാന്റീൻ, മെസ്സ് നടത്തുന്നവർ കൃത്യമായി പാലിക്കണം. ഈ കാര്യത്തിൽ വീഴ്ച വരുത്തുന്നവർ ക്കെതിരെ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കർശന നിയമ നടപടി സ്വീകരിക്കുക്കുമെന്നും പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചു.