മുംബൈ: ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്തിനൊപ്പം കാമുകിയും നടിയുമായ റിയ ചക്രവർത്തി താമസിച്ചിരുന്ന കാലത്ത് വീടിന്റെ നിയന്ത്രിച്ചിരുന്നത് അവരായിരുന്നുവെന്ന് വീട്ടുജോലിക്കാരൻ ബിഹാർ പൊലീസിന് മൊഴി നൽകി. സുശാന്തിന്റെ മുറിയിൽ അനുമതിയില്ലാതെ ആരെയും പ്രവേശിക്കാൻ റിയ അനുവദിച്ചിരുന്നില്ലെന്നും മുറി വൃത്തിയാക്കണോ, വേണ്ടയോ എന്ന കാര്യം പോലും അവരാണ് തീരുമാനിച്ചിരുന്നതെന്നും ഇയാൾ പറഞ്ഞു.
സുഖമില്ലാതെ സുശാന്ത് കിടപ്പുമുറിക്കു പുറത്തിറങ്ങാതിരുന്നപ്പോൾ പോലും അദ്ദേഹത്തിന്റെ പണം ഉപയോഗിച്ച് റിയ ഫ്ലാറ്റിൽ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചുവരുത്തി വിരുന്ന് സൽക്കാരം നടത്തിയതായി നടന്റെ ബോഡി ഗാർഡ് വെളിപ്പെടുത്തി. നടന്റെ പണം ചെലവഴിച്ചായിരുന്ന വിരുന്നുകളെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാൽ, ചിലപ്പോൾ റിയയുടെ അച്ഛനും സഹോദരനുമടക്കമുള്ളവർ എത്തിയിരുന്നു.
റിയ ഒപ്പം താമസിക്കാനെത്തിയ ശേഷം ഫ്ലാറ്റിലെ ജോലിക്കാരെയെല്ലാം മാറ്റി. ആഴ്ചയിലൊരിക്കൽ സുശാന്തിന്റെ സഹോദരി ഫ്ലാറ്റിലെത്തുക പതിവായിരുന്നു. അത് റിയയ്ക്ക് ഇഷ്ടമില്ലാതെ വന്നതോടെ അവർ വരാതെയായി. റിയ നൽകിയിരുന്ന മരുന്നുകൾ സുശാന്ത് കഴിച്ചിരുന്നെന്നും എന്നാൽ, ആ മരുന്ന് വാങ്ങാൻ ചെല്ലുന്ന തന്നെ മെഡിക്കൽ ഷോപ്പിലുള്ളവർ തുറിച്ചു നോക്കാറുണ്ടായിരുന്നുവെന്നും ബോഡി ഗാർഡ് പറയുന്നു.