പെർത്ത്: നെതർലൻഡിനെതിരെയുള്ള മത്സരത്തിൽ പാക് പേസർ ഹാരിസ് റൗഫിന്റെ പന്തിൽ പരിക്കേറ്റ് ബാറ്റർ ബാസ് ഡി ലീഡ് പുറത്തുപോയി. റൗഫിന്റെ തീയുണ്ട കണക്കേയുള്ള ബൗൺസർ ലീഡിന്റെ വലതു കവിളില്‍ കണ്ണിന് താഴെയായി പതിക്കുകയായിരുന്നു. ഹെൽമറ്റിലാണ് പന്ത് പതിച്ചതെങ്കിലും മുറിവേറ്റു. നെതർലൻഡ്‌സിന്റെ ഇന്നിംഗ്‌സിന്റെ ആറാം ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാമത്തെ പന്തിൽ റൗഫിന്റെ ബൗൺസർ ലീഡ‍് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഹെൽമറ്റിലും മുഖത്തുമിടിച്ചു. പാക് ക്രിക്കറ്റ് താരങ്ങൾ ലീഡിന് സമീപം ഓടിയെത്തി. പിന്നാലെ ഫിസിയോകളുമെത്തി. നെറ്റിയിൽ മുറിവുണ്ടായതിനാൽ ഫിസിയോയോടൊപ്പം ഡഗൗട്ടിലേക്ക് നടന്നു. പരിക്ക് പരിശോധിച്ച ഡോക്ടർമാർ ലീഡിന് കളിക്കാനാകില്ലെന്ന് അറിയിച്ചു. ലീഡിന് പകരം ലോഗൻ വാൻ ബീക്കിനെ കളത്തിലിറക്കി.
മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനെ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പിച്ചത്. ടൂർണമെന്റിലെ പാകിസ്ഥാന്റെ ആദ്യ ജയമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 91 റണ്‍സ് മാത്രം നേടിയപ്പോള്‍ പാകിസ്ഥാന്‍ 13.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി. അര്‍ധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍. നേരത്തെ ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സിന് പാക് പേസ് നിരയ്‌ക്കെതിരെ തകർന്നടിഞ്ഞു. 27 പന്തില്‍ 27 റണ്‍സെടുത്ത കോളില്‍ ആക്കര്‍മാനാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സ്‌കോട് എഡ്വേര്‍ഡ്‌സാണ് (15) രണ്ടക്കം കണ്ട മറ്റൊരു താരം. ബാക്കിയെല്ലാം ബാറ്റര്‍മാരുടേയും പോരാട്ടം ഒരക്കത്തില്‍ ഒതുങ്ങി. പേസര്‍മാരുണ്ടാക്കിയ സമ്മര്‍ദം മുതലെടുത്ത സ്പിന്നര്‍ ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് വസീം ജൂനിയര്‍ രണ്ടും ഷഹീന്‍ അഫ്രീദിയും നസീം ഷായും ഹാരിസ് റൗഫും ഒന്ന് വീതവും വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗില്‍ കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തിരിച്ചടി നേരിട്ടു. അഞ്ച് പന്തില്‍ 4 റണ്‍സ് മാത്രമെടുത്ത നായകന്‍ ബാബര്‍ അസം, വാന്‍ ഡര്‍ മെര്‍വിന്‍റെ ത്രോയില്‍ പുറത്തായി. എങ്കിലും മുഹമ്മദ് റിസ്‌വാനും ഫഖര്‍ സമാനും പാകിസ്ഥാനെ അനായാസം ഏഴാം ഓവറില്‍ 50 കടത്തി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ സമാനെ(16 പന്തില്‍ 20) ബ്രാണ്ടന്‍ ഗ്ലോവര്‍ പുറത്താക്കി. റിസ്‌വാന്‍(39 പന്തില്‍ 49) അര്‍ധസെഞ്ചുറിക്ക് ഒരു റണ്ണകലെ ഇന്‍സൈഡ് എഡ്‌ജായി പോള്‍ വാന്‍ മീകെരെന്‍റെ പന്തില്‍ മടങ്ങിയതും ചെറിയ ലക്ഷ്യത്തിലേക്ക് ഇറങ്ങിയ പാക് ടീമിനെ തളര്‍ത്തിയില്ല.