ബംഗളൂരു: ബംഗളൂരുവിന് സമീപമുള്ള കൊതുകുകളില്‍ സിക വൈറസിനെ കണ്ടെത്തി. ചിക്കബല്ലപൂരിലാണ് സിക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
തുടര്‍ന്ന് ഈ ഭാഗത്തുള്ള പനി ബാധിതരെ വിശദമായി പരിശോധിക്കുകയാണ്. ചിക്കബല്ലപൂരിലെ കൊതുകുകളെ ആഗസ്റ്റില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വൈറസ് ബാധ തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് സാമ്ബിള്‍ ഉള്‍പ്പെട്ട തല്‍ക്കബെട്ടയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം 100 സാമ്ബിളുകള്‍ ശേഖരിച്ചു. ആറെണ്ണം ചിക്കബല്ലാപ്പൂരില്‍ നിന്നുള്ളതാണ്. അതില്‍ അഞ്ചെണ്ണം നെഗറ്റീവായി. ഒരെണ്ണം പോസിറ്റീവാണെന്ന് ജില്ല ആരോഗ്യ ഓഫിസര്‍ ഡോ. എസ്. മഹേഷ് പറഞ്ഞു.
കടുത്ത പനി ബാധിച്ച മൂന്ന് രോഗികളുടെ സാമ്ബിളുകള്‍ പാത്തോളജിക്കല്‍ വിശകലനത്തിനായി അയച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനക്കിടെ ശേഖരിച്ച സാമ്ബിളുകളില്‍ വൈറസ് വഹിക്കുന്നതായി കണ്ടെത്തിയ കൊതുകും ഉള്‍പ്പെടുന്നു. ഒക്ടോബര്‍ 25നാണ് ഫലം വന്നത്.
ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ അണുബാധകള്‍ പരത്തുന്ന ഈഡിസ് കൊതുക് കടിക്കുന്നത് വഴിയാണ് സിക്ക വൈറസും പകരുന്നത്. 1947ല്‍ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറില്‍ കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയില്‍ അഞ്ചുവയസുകാരിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഡിസംബറില്‍ മഹാരാഷ്ട്രയില്‍ പ്രായമായ വ്യക്തിക്കും സിക വൈറസ് സ്ഥിരീകരിച്ചിരുന്നു.