ഗുരുവായൂർ • ഉത്സവക്കാലത്ത് ക്ഷേത്രത്തിൽ ഇടയ്ക്കിടെ അനൗൺസ്മെന്റ് കേൾക്കാം. ‘ഉത്സവത്തിന്റെ കഞ്ഞി കുടിക്കാനുള്ള പച്ചപ്ലാവില കുത്താൻ താൽപര്യമുള്ള ഭക്തർ തെക്കേ നടയിലെ പന്തലിൽ എത്തണം’. ഉത്സവത്തിന്റെ പ്രധാന വിഭവമാണ് കഞ്ഞി. പാള പ്ലേറ്റിൽ കഞ്ഞി വിളമ്പും. ഇലച്ചീന്തിൽ മുതിരയും ഇടിച്ചക്കയും ചേർന്ന പുഴുക്കും പപ്പടവും തേങ്ങാപ്പൂളും ശർക്കരയും ഉപ്പും വിളമ്പും.
കഞ്ഞി കുടിക്കുന്നത് പ്ലാവില കുമ്പിൾ കൊണ്ടാണ്. പച്ചപ്ലാവില കോട്ടി ഈർക്കിലികുത്തിയാണ് കുമ്പിൾ ഉണ്ടാക്കുന്നത്. ഞായറാഴ്ച ഉത്സവക്കഞ്ഞി കുടിച്ചത് 19,000 പേർ. കുത്തി എടുത്തത് 19,000 പ്ലാവില കുമ്പിൾ. ഇന്നലെ 10,000. രണ്ടാം വിളക്ക് മുതൽ പള്ളിവേട്ട വരെ കഞ്ഞി കുടിക്കാൻ ഒരു ലക്ഷത്തിലേറെ പ്ലാവില വേണം. പാരമ്പര്യ അവകാശി മൂത്തേടത്ത് രഘുവും വീട്ടുകാരുമാണ് പച്ചപ്ലാവില കുത്തുന്നത്. ഭക്തർ സഹായിക്കും.
വീടുകളിൽ നിന്ന് പ്ലാവില കമ്പോടെ ശേഖരിക്കും. പച്ച ഈർക്കിലിയും ഉണങ്ങിയ ഈർക്കിലി വെള്ളത്തിൽ കുതിർത്തും ഉപയോഗിക്കും. രഘുവിന്റെ മുത്തച്ഛൻ മൂത്തേടത്ത് അപ്പുണ്ണി നായരാണ് പാരമ്പര്യമായ ഈ അവകാശം നടത്തിയിരുന്നത്. പിന്നീട് അച്ഛൻ രാമചന്ദ്രൻ ഏറ്റെടുത്തു. ഇക്കൊല്ലം മുതൽ രഘുവിനാണ് ചുമതല.മുൻപ് കമുകിൻ പാള വെള്ളത്തിലിട്ട് കുതിർത്ത് പാളപ്പാത്രമാക്കി കുത്തി എടുത്താണ് ഉപയോഗിച്ചിരുന്നത്.