ഇന്ത്യയിലെ അംബാസിഡറായി എറിക് ഗാർസെറ്റിക്ക് യുഎസ് സെനറ്റ് പാനൽ അംഗീകാരം

0
92

മുൻ ലോസ് ഏഞ്ചൽസ് മേയർ എറിക് ഗാർസെറ്റി, രണ്ട് വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന ഇന്ത്യയിലെ യുഎസ് അംബാസഡറാകാനുള്ള ശ്രമത്തിൽ കൂടുതൽ മുന്നോട്ട്. ഗാർസെറ്റിയെ 2021ലാണ് പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്‌തത്‌, അദ്ദേഹം ഇപ്പോഴും രണ്ടാമത്തെ വലിയ യുഎസ് നഗരമായ എൽഎയെ നയിക്കുകയാണ്. എന്നാൽ തന്റെ സഹായിക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങൾ മേയർ കൈകാര്യം ചെയ്‌ത രീതിയെ ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് നാമനിർദ്ദേശം സ്‌തംഭിച്ച നിലയിലായിരുന്നു.

മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്‌തമായി, യുണൈറ്റഡ് സ്‌റ്റേറ്റ്സിലെ അംബാസഡർമാർക്ക് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്, ഇത് പലപ്പോഴും നീണ്ട കാലതാമസത്തിലേക്ക് നയിക്കുന്നു എന്നത് വാസ്‌തവമാണ്. എന്നിരുന്നാലും ഗാർസെറ്റിയുടെ നാമനിർദ്ദേശം അസാധാരണമാംവിധം നീണ്ടുപോവുകയായിരുന്നു.

“ലളിതമായി പറഞ്ഞാൽ, ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട ഒരു അംബാസഡറെ അമേരിക്കയ്ക്ക് ആവശ്യമുണ്ട്.” കമ്മിറ്റി വോട്ടെടുപ്പിന് ശേഷം സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു. “ഇന്ത്യയെപ്പോലെ തന്ത്രപരമായി പ്രാധാന്യമുള്ളതും മൂല്യവത്തായതുമായ ഒരു ഇടത്തിലെ സ്ഥാനം രണ്ട് വർഷമായി ഒഴിച്ചിട്ടിരിക്കുന്ന മറ്റൊരു രാജ്യവും ലോകത്തുണ്ടാവില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായിരിക്കെ ഒരു സന്ദർശനത്തിന് ശേഷം ഉടലെടുത്ത ഇന്ത്യയോടുള്ള ആജീവനാന്ത താൽപ്പര്യത്തെക്കുറിച്ചും, ഹിന്ദിയും ഉറുദുവും പഠിക്കാൻ തന്നെ പ്രേരിപ്പിച്ചതിനെ കുറിച്ചും ഗാർസെറ്റി സംസാരിച്ചു.

തന്റെ മുൻ ചീഫ് ഓഫ് സ്‌റ്റാഫ് നിരവധി സ്ത്രീകൾക്ക് എതിരെ അനാവശ്യമായ ലൈംഗികാതിക്രമങ്ങൾ നടത്തിയതിന് ശേഷം അദ്ദേഹം വിഷയം അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന എന്ന ആരോപണങ്ങളെ തുടർന്ന് അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റിരുന്നു.

ഗാർസെറ്റിക്ക് വോട്ട് ചെയ്‌ത റിപ്പബ്ലിക്കൻമാരിൽ ഒരാളായ ബിൽ ഹാഗെർട്ടി ജപ്പാനിലെ മുൻ അംബാസഡറായിരുന്നു. ന്യൂഡൽഹിയിൽ അംബാസിഡർ ഉണ്ടായിരിക്കുന്നത് നിർണായകമാണെന്ന് അദ്ദേഹം സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here