കൊച്ചി: നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ആശുപത്രി അധികൃതർ. ശിശുരോഗ വിദഗ്ധൻ ഇല്ലാത്തതിനാലാണ് കുട്ടിക്ക് ചികിത്സ നൽകാതിരുന്നതെന്നാണ് ആലുവ താലൂക്ക് ആശുപത്രി സുപ്രണ്ടിന്റെ മറുപടി.
ആലുവ കടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളുടെ മകൻ പൃഥ്വിരാജ് (മൂന്ന്) ആണ് മരിച്ചത്. നാണയം വിഴുങ്ങിയതിനെ തുടർന്ന് ചികിത്സ ലഭിക്കാതെ മരിച്ചതെന്നാണ് ആരോപണം. ശനിയാഴ്ചയാണ് കുട്ടി നാണയം വിഴുങ്ങിയത്. ഉടൻ തന്നെ കൂട്ടിയെ ആലുവ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോകാൻ നിർദേശിച്ചു.
ആലപ്പുഴയിൽ എത്തിയപ്പോൾ ഡോക്ടർമാർ സംഭവത്തെ ഗൗരവത്തോടെ കാണാതെ കുട്ടിയെ വീട്ടിലെത്തിച്ച് ചോറും പഴവും നൽകാനാണ് ആവശ്യപ്പെട്ടതെന്നാണ് മാതാപിതാക്കൾ പറയുന്നത്. പിന്നീട് വീട്ടിലെത്തിച്ചെങ്കിലും രാത്രിയോടെ കുട്ടിയുടെ നില മോശമായി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.