തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് ഇന്ന് കൂടുതൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടായേക്കാം എന്ന് പ്രവചിച്ചിട്ടുണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തീരദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശമുണ്ട്.
യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഭാഗമായാണ് മഴ കനക്കുന്നതെന്നാണ് കണ്ടെത്തൽ. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തുലാവർഷക്കാറ്റും ഇപ്പോൾ സജ്ജീവമാണ്. അടുത്തയാഴ്ച്ചയോടെ തുലാവർഷക്കാറ്റ് തുടങ്ങിയേക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.