സോഷ്യൽ മീഡിയ ലൈവിൽ ആരാധകരുമായി നടത്തിയ സംഭാഷണത്തിനിടെ ദളിത് വിരുദ്ധ പഴഞ്ചൊല്ല് പറഞ്ഞതിന് കന്നഡ നടൻ ഉപേന്ദ്രയ്കക്് നേരെ വ്യാപക പ്രതിഷേധം. ദളിത് സംഘടനാ പ്രവർത്തകർ നൽകിയ പരാതിയിൽ നടന്റെ പേരിൽ രണ്ട് പോലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. ബംഗളൂരു ചെന്നമ്മ നഗരെ അച്ചുകാട്ട് പോലീലും ഹലസൂരു ഗേറ്റ് പോലീസുമാണ് കേസെടുത്തത്.
ഉപേന്ദ്ര രൂപം നൽകിയ രാഷ്ട്രീയ പാർട്ടിയായ ഉത്തമ പ്രജാകീയ പാർട്ടിയുടെ ആറാം വാർഷികത്തിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ സംഭാഷണമാണ് വിവാദമായത്. സമൂഹത്തിൽ നിഷേധാത്മക ചിന്തകളും വിമർശനങ്ങളും പ്രചരിപ്പിക്കുന്നവരെ കുറിച്ചു പറയുന്നതിനിടെയാമ് ദളിതരെ നടൻ പരാമർശിച്ചത്. ദളിത് സംഘടനാപ്രവർത്തകരായ ഗോപാൽ ഗിരിയപ്പ, ബനശങ്കരി വാസു എന്നിവർ സാമൂഹികക്ഷേമ വകുപ്പിന് പരാതി നൽകി.
പരാമർശത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് തുടർ അന്വേഷണം നടത്തി വരികയാണ്. കേസുമായി ബന്ധപ്പെട്ട ഉപേന്ദ്രന് നോട്ടിസ് നൽകുമെന്ന് പൊലീസ് അറിയിച്ചു. അല്ലാത്തപക്ഷം പൊലീസ് ഉപേന്ദ്രയുടെ വസതിയിലെത്തി നോട്ടിസ് നൽകാനും സാധ്യതയുണ്ട്. സംഭവത്തെ തുടർന്ന് ഉപേന്ദ്ര ട്വീറ്റിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയിരുന്നു.
ലൈവിൽ സംസാരിക്കുന്നതിനിടെ താൻ ഒരു പഴഞ്ചൊല്ല് ഉപയോഗിച്ചിരുന്നു. അത് പലരുടെയും വികാരത്തെ വ്രണപ്പെടുന്നതായി കണ്ടതിനാൽ താൻ ഉടൻ തന്നെ ആ ലൈവ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കി. താൻ ഉപയോഗിച്ച വാക്കുകൾക്ക് ക്ഷമിക്കണം എന്നും ട്വീറ്റിലൂടെ പങ്കുവച്ചു. അതേസമയം ബംഗളൂരുവിലും രാമനഗരയിലും ദളിത് സംഘടനാപ്രവർത്തകർ നടന്റെ കോലം കത്തിയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.