മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവച്ച് ഹൈക്കോടതി. നടപടി ശരിവച്ച സിംഗിൾ ബഞ്ച് വിധിക്കെതിരെ റിസർവ് ബാങ്ക്, യു.എ.ലത്തീഫ് എം.എൽ.എ.മലപ്പുറം ജില്ലയിലെ 93 യു.ഡി.എഫ് പ്രാഥമിക ബാങ്ക് പ്രസിഡണ്ടുമാർ എന്നിവർ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസുമാരായ അമിത് റാവൽ സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് ഉത്തരവിട്ടത്.
ലയനത്തെ തുടർന്നുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് യുഡിഎഫ് നേതാക്കളായ യു.എ. ലത്തീഫ് എം.എം.എ, പി.ടി.അജയമോഹൻ എന്നിവർ ആവശ്യപ്പെട്ടെങ്കിലും വിശദമായ വാദം കേൾക്കാമെന്ന് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കുകയായിരുന്നു. ലയനത്തിനെതിരെ നേരത്തെ സമർപ്പിച്ച ഹർജികളിലൊന്നിലും ഹൈക്കോടതി സ്റ്റേ നൽകിയിരുന്നില്ലന്നും, നടപടികൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചപ്പോഴും സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ലെന്ന് സർക്കാർ ബോധിപ്പിച്ചു.
ലയനത്തിന് ശേഷമുള്ള നടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സർക്കാരാണെന്ന് റിസർവ് ബാങ്കും വിശദീകരിച്ചു. ലയനം സിംഗിൾ ബഞ്ച് ശരിവച്ച സാഹചര്യത്തിൽ തുടർനടപടികൾ നിർത്തിവയ്‌ക്കേണ്ട സാഹചര്യമില്ലന്നും സർക്കാർ വിശദീകരിച്ചു. ജില്ലാ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ച നടപടിയിൽ ഇടപെട്ടാൽ നിക്ഷേപകരെയടക്കം പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ അറിയിച്ചു.