കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹിമാചൽ പ്രദേശിലുണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡുകൾ തടസ്സപ്പെട്ടു. ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാന ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസ്സപ്പെട്ടത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രസ്താവനയിൽ അറിയിച്ചു.
മഴയെ തുടർന്നുണ്ടായ അപകടത്തിൽ ഐഎസ്ബിടിക്ക് സമീപം മരം കടപുഴകി വാഹനത്തിന് മുകളിൽ വീണ് സ്വകാര്യ ബസിലെ കണ്ടക്ടർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മാണ്ഡിയിൽ 236, ഷിംലയിലെ 59, ബിലാസ്പൂർ ജില്ലയിൽ 40 എന്നിങ്ങനെ മൊത്തം 621 റോഡുകൾ നിലവിൽ അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു. ഷിംലയെയും ചണ്ഡീഗഢിനെയും ബന്ധിപ്പിക്കുന്ന ഷിംല-കൽക്ക ദേശീയ പാതയുടെ ഒരു പ്രധാന ഭാഗത്ത് ആവർത്തിച്ചുള്ള മണ്ണിടിച്ചിലുണ്ടായതായി അധികൃതർ പറഞ്ഞു.
ഞായറാഴ്ച, സോളനിലെ കോട്ടിക്കടുത്തുള്ള ചക്കി മോറിൽ റോഡിന്റെ ഇരുവശത്തും ധാരാളം ട്രക്കുകൾ കുടുങ്ങി. ചെറിയ വാഹനങ്ങൾ മറ്റ് റൂട്ടുകളിലൂടെ തിരിച്ചുവിട്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. ആഗസ്ത് രണ്ടിനുണ്ടായ വലിയ മണ്ണിടിച്ചിലിൽ റോഡിന്റെ 50 മീറ്ററോളം തകർന്നതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഓഗസ്റ്റ് എട്ടിന് റോഡ് വീണ്ടും തുറന്നെങ്കിലും തുടർച്ചയായ മണ്ണിടിച്ചിലുകൾ യാത്ര ദുഷ്കരമാക്കുന്നു. ചെറുവാഹനങ്ങൾ മാത്രമേ ഈ റോഡിൽ കടത്തിവിടൂ എന്ന് സോളൻ ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മേഘവിസ്ഫോടനത്തെ തുടർന്ന് മാണ്ഡി ജില്ലയിലെ സർക്കാഘട്ട് മേഖലയിലെ രണ്ട് ഗ്രാമങ്ങളിൽ കൃഷിഭൂമിക്കും വീടുകൾക്കും കനത്ത നാശനഷ്ടമുണ്ടായെന്ന് ഘോമു, ജവാലി ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച മാണ്ഡി എസ്പി സൗമ്യ സാംബശിവൻ പിടിഐയോട് പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറായി തുടരുന്ന മഴ ഹമിർപൂർ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും നാശം വിതച്ചു. ഇത് ബിയാസ് നദിയിലും അതിന്റെ കൈവഴികളിലും വെള്ളപ്പൊക്കത്തിന് കാരണമായി.
മാൻ, കുന എന്നീ പ്രദേശങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് അധികൃതർ പറഞ്ഞു. മഴയിലും മണ്ണിടിച്ചിലിലും ഹമീർപൂരിന്റെ എല്ലാ ഭാഗങ്ങളിലും വിളകൾക്കും ഫലഭൂയിഷ്ഠമായ ഭൂമിക്കും ഔദ്യോഗിക, സ്വകാര്യ കെട്ടിടങ്ങൾക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും ബിയാസ് നദീതീരത്തും നുള്ള് ഭാഗത്തും പോകുന്നത് ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് പോങ് റിസർവോയറിലൂടെ ഒഴുകുന്ന ബിയാസ് നദിയിലെ ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ പോങ് ഡാമിൽ നിന്ന് വെള്ളം തുറന്നുവിടാൻ ഭക്രാ ബിയാസ് മാനേജ്‌മെന്റ് ബോർഡ് തീരുമാനിച്ചതായി കാൻഗ്ര ഡെപ്യൂട്ടി കമ്മീഷണർ നിയുപൻ ജിൻഡാൽ അറിയിച്ചു.