കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സിപിഐ മുതിർന്ന നേതാവ് ആനി രാജയും മുകേഷിൻ്റെ രാവി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെയും ലോയേഴ്സ് കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും നടി പരാതി നൽകിയിട്ടുണ്ട്. ഇതിൽ ജയസൂര്യക്കെതിരെ തിരുവനന്തപുരം കെൻ്റോൺമെന്‍റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മുകേഷ് എം.എൽ.എ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് അന്വേൽണ സംഘത്തിൻ്റെ തീരുമാനം.
തനിക്കെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നുമാണ് ആരോപണങ്ങളോട് ആദ്യ ഘട്ടത്തിൽ മുകേഷ് പ്രതികരിച്ചത്. താന്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് മുകേഷ് പറഞ്ഞിരുന്നു. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം ഇക്കാര്യത്തില്‍ അനിവാര്യമാണ്. എങ്കില്‍ മാത്രമേ പൊതുസമൂഹം ചര്‍ച്ച ചെയ്തുവരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരികയുള്ളൂവെന്ന് മുകേഷ് പറഞ്ഞു.