മെക്‌സിക്കോയിൽ ബസ് മറിഞ്ഞു ഇന്ത്യക്കാരുൾപ്പടെ 18 പേർ മരിച്ചു

0
79

പടിഞ്ഞാറൻ മെക്‌സിക്കോയിൽ പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് കൊക്കയിലേക്ക് മറിഞ്ഞ് ഇന്ത്യക്കാരുൾപ്പടെ 18 പേർ മരിച്ചു. യാത്രക്കാരിൽ കൂടുതലും വിദേശികളാണെന്നും ചിലർ യുഎസ് അതിർത്തിയിലേക്ക് പോകുകയാണെന്നും സംസ്ഥാന ഉദ്യോഗസ്ഥർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം നടന്നത്.

വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു.

അതേസമയം ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി നയരിത് സംസ്ഥാന സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. റോഡിലെ വളവിലൂടെ അമിതവേഗതയിൽ ബസ് ഓടിച്ചതാകാം അപകടകാരണമെന്ന് അധികൃതർ സംശയിക്കുന്നു. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

20 ഓളം പേരെ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയുടെ അവസ്ഥ ഗുരുതരമാണെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. എലൈറ്റ് പാസഞ്ചർ ലൈനിന്റെ ഭാഗമായ ബസ്, സംസ്ഥാന തലസ്ഥാനമായ ടെപിക്കിന് പുറത്തുള്ള ഹൈവേയിൽ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമാണ് തകർന്നുവീണത്.

മലയിടുക്കിന് ഏകദേശം 40 മീറ്റർ (131 അടി) ആഴമുള്ളതിനാൽ രക്ഷാപ്രവർത്തനം അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. എന്നാൽ അപകടത്തോട് ബസ് കമ്പനിയോ മെക്സിക്കോയുടെ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ടോ ഇതുവരെ പ്രതികരിച്ചില്ല.

കഴിഞ്ഞ മാസം, തെക്കൻ സംസ്ഥാനമായ ഒക്സാക്കയിൽ ബസ് അപകടത്തിൽ 29 പേർ മരിച്ചിരുന്നു. ഫെബ്രുവരിയിൽ, തെക്കൻ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുമായി പോയ ബസ് മധ്യ മെക്സിക്കോയിൽ തകർന്ന് 17 പേരും മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here