പൊന്നാനിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുലൈഖയുടെ ഭർത്താവ് യൂനുസ് കോയയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവന്ന സുലൈഖയെ പതിയിരുന്ന ഭർത്താവ് യൂനുസ് കോയ നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു.
കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.
രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. യൂനുസ് കോയയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മീൻ തെരുവ് സ്വദേശിയാണ് ഇയാൾ. സുലൈഖയും യൂനുസ് കോയയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പൊന്നാനി എം ഐ യു പി സ്കൂളിലെ പി ടി എ പ്രസിഡന്‍റാണ് കൊല്ലപ്പെട്ട സുലൈഖ.