വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു.

0
71

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. ഡല്‍ഹി കഴിഞ്ഞ് 24 മണിക്കൂറിനിടെ 153 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 1982 ന് ശേഷം രേഖപ്പെടുത്തുന്ന ജൂലൈയിലെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മഴയാണിതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറന്‍ കാറ്റും മണ്‍സൂണ്‍ കാറ്റും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ് ഡല്‍ഹി ഉള്‍പ്പെടെയുള്ള വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ തീവ്ര മഴ പെയ്യുന്നതിലേക്ക് നയിക്കുന്നത്. മിതമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ മഴയുമായി ബന്ധപ്പെട്ട വ്യത്യസ്ത സംഭവങ്ങളില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. ഷിംലയില്‍ മൂന്ന്, ചമ്പയില്‍ ഒരാള്‍, കുളുവില്‍ ഒരാള്‍ എന്നിങ്ങനെയാണ് മരണപ്പെട്ടത്. സംസ്ഥാനത്തെ ബിയാസ് നദി അപകടരേഖയ്ക്ക് മുകളില്‍ ഒഴുകുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ദേശീയ ദുരന്ത സേനയുടെയും നിരവധി യൂണിറ്റുകളെ കാന്‍ഗ്ര, മാണ്ഡി, ഷിംല എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഇടതടവില്ലാതെ പെയ്യുന്ന മഴ വ്യാപക നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. ഞായറാഴ്ചയും അതിശക്തമായ മഴ തുടരാന്‍ സാധ്യതയുളളതിയാന്‍ ഏഴ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. സോളന്‍ ജില്ലയിലെ കസൗലി മേഖലയില്‍ ശനിയാഴ്ച രാവിലെയുണ്ടായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ആറ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലാ ഭരണകൂടം തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഷിംല, സിര്‍മൗര്‍, ലാഹൗള്‍, സ്പിതി, ചമ്പ, സോളന്‍ ജില്ലകളിലെ നിരവധി റോഡുകളില്‍ ഗതാഗതം തടസപ്പട്ടു. കനത്ത മഴയെത്തുടര്‍ന്ന് കുളു-മണാലി റോഡില്‍ പലയിടത്തും കല്ലുകള്‍ വീണ് അടല്‍ ടണല്‍, റോഹ്താങ് ഭാഗത്തേക്കുള്ള വാഹനങ്ങളുടെ ഗതാഗതം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here