ജാത്തിരെ കാലാവസ്ഥ ഉച്ചകോടി; കാർബൺ ന്യൂട്രൽ – ജൈവ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന.

0
67

വയനാട്:  വര്‍ദ്ധിച്ച് വരുന്ന കാലാവസ്ഥാ വ്യതിയാനത്തിനിടെ ജില്ലാ പഞ്ചായത്തിന്‍റെയും ജില്ലാ ജൈവവൈവിധ്യ പരിപാലന സമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ജാത്തിരെ ജൈവവൈവിധ്യ പ്രദർശന വിപണന മേളയും കലാവസ്ഥ ഉച്ചകോടിയും സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഉച്ചകോടിയിലെ വിവിധ സെമിനാറുകളിൽ ഉയർന്നു വന്ന ആശയങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കുമെന്നും എല്ലാവരുടെയും പിന്തുണയോടെ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പഞ്ചായത്ത് തലത്തിൽ ബി.എം.സികളുടെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും വയനാടിന്‍റെ ‘ജൈവസമ്പത്ത് സംരക്ഷിക്കണമെന്നും ജൈവവൈവിധ്യ പരിപാലന സമിതിയുടെ ശാക്തീകരണം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ വിലയിരുത്തി. എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം മുൻ ഡയറക്ടർ ഡോ. അനിൽകുമാർ, സെമിനാറിൽ അധ്യക്ഷത വഹിച്ചു. . ഡോ. ടി.ആർ സുമ, ടി.സി .ജോസഫ്, ഷൈജു മച്ചാത്തി, പ്രകാശ് പുലരി എന്നിവർ പാനലിസ്റ്റുകളായി. ബി.എം.സി പ്രതിനിധികളായ എച്ച് .ബി.പ്രദീപ് മാസ്റ്റർ, പവിത്രൻ മാസ്റ്റർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

കലാവസ്ഥാ ഉച്ചകോടി; ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്ന തുടർ പ്രവർത്തനങ്ങൾ

ജില്ലയിൽ പൈതൃക വിത്ത് സംരക്ഷിക്കുന്ന കർഷകരെ സഹായിക്കാൻ 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തും. വയനാടിന്‍റെ കലാവസ്ഥ പ്രവചനം കൂടുതൽ ജനകീയമാക്കുന്നതിന് കുസാറ്റിന്‍റെയും, ഹ്യൂസിന്‍റെയും സഹായത്തോടെ എല്ലാ കൃഷിഭവനിലും കാലാവസ്ഥ പ്രവചനം ആരംഭിക്കും. കാർബൺ ന്യൂട്രൽ റിപ്പോർട്ടിൽ കൂടുതൽ കാർബൺ പുറം തള്ളുന്നത് ഊർജ്ജ മേഖലയിലാണ്. ഇതിൽ ആദ്യഘട്ടം തെരഞ്ഞെടുത്ത സ്കൂളുകളെ മുഴുവൻ സോളാർവൽകരിക്കും. സ്ഥലമുള്ള സ്കൂളുകളിൽ മുള, കാർബൺ ആഗിരണം ചെയ്യാൻ കഴിയുന്ന മറ്റ് മരങ്ങളും ഫലവൃക്ഷങ്ങളും ഉപയോഗിച്ച് കാർബൺ ന്യൂട്രൽ ഹാപ്പിനെസ്സ് പാർക്ക് സ്ഥാപിക്കും. സ്കൂളുകളിൽ സൈക്കിൾ ക്ലബ് രൂപീകരിച്ച് സൈക്കിളുകൾ നൽക്കും. നാട്ടറിവുകൾ ശേഖരിച്ച് പഞ്ചായത്ത് ബി.എം.സികളുടെ സഹായത്തോടെ നാട്ടറിവ് പുസ്തകം പുറത്തിറക്കും. ഉച്ചകോടിയിൽ ഉയർന്ന് വന്ന ആശയങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും ശ്രദ്ധയിൽ എത്തിക്കും. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പുറത്തിറക്കിയ കാർബൺ ന്യൂട്രൽ റിപ്പോർട്ടിന്‍റെ വിശദമായ ചർച്ചയും തുടർപ്രവർത്തനങ്ങളും സാധ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here