മാർച്ച്‌ ഏഴിന് റേഷൻ കട തുറക്കില്ല

0
73

മാര്‍ച്ച് ഏഴിന് സംസ്ഥാനത്തെ 14,000-ത്തോളം റേഷൻകടകൾ അടഞ്ഞുകിടക്കും. വേതന വ്യവസ്ഥയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ കടകളടച്ച് സെക്രട്ടേറിയറ്റ് മാർച്ചും കളക്ടറേറ്റ് മാർച്ചും നടത്തും.

ആറുവർഷം മുൻപ്‌ നടപ്പാക്കിയ വേതന വ്യവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് റേഷൻ വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ബജറ്റ് മേഖലയെ പാടേ അവഗണിച്ചു. ക്ഷേമനിധികൊണ്ട് ഒരു ഉപകാരവും തങ്ങൾക്കില്ലെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയില്ല, കോടതി വിധിച്ചിട്ടും കിറ്റ് കൊടുത്ത കാശ് നൽകിയില്ല.

കോവിഡ് കാലത്തു മരിച്ച 65 വ്യാപാരികൾക്ക് സഹായം നൽകിയിട്ടില്ല തുടങ്ങിയ പ്രശ്നങ്ങൾ റേഷൻ വ്യാപാരികൾ ഉന്നയിക്കുന്നു. ഇക്കാര്യങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മൂന്ന് സ്വതന്ത്ര സംഘടനകളും സി.ഐ.ടി.യു. യൂണിയനും ചേർന്നാണ് സമരമെന്ന് ഓൾ കേരള റിട്ടെയിൽ റേഷൻ ഡീലേഴ്‌സ് സംസ്ഥാന സെക്രട്ടറി കെ.കെ. ഇസ്ഹാക്‌ പറഞ്ഞു.

ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും സംഘടനകൾ സംയുക്തമായാണ് സമരം നടത്തുന്നത്. തങ്ങളുടെ പ്രശ്നങ്ങൾ പലവട്ടം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സംഘടനകൾ സംയുക്തമായി ഭക്ഷ്യവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിൽ പറയുന്നു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കുക, കെടിപിഡിഎസ് നിയമം കാലോചിതമായി പരിഷ്കരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി പരിഷ്കരിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഈ വിഷയങ്ങളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും വ്യാപാരികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here