മലയാള സിനിമാ മേഖലയിലെ മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി നടക്കുകയാണ്. ഇപ്പോഴിതാ ഇത്തരം ചര്‍ച്ചകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ .
‘ഈ ഡ്രഡ്‌സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ. ആണോ? ആണോടാ.. സിനിമാക്കാര്‍ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആള്‍ക്കാരോട് നിങ്ങള്‍ ചോദിക്കണം. എന്റെ മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കള്‍ ചോദിക്കണം’, എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. ലൈവ് എന്ന സിനിമയുടെ പ്രിമിയര്‍ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈന്‍.
സിനിമാ രംഗത്തെ ലഹരിയുപയോഗവുമായി ബന്ധപ്പെട്ട് നടൻ ടിനി ടോം നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സെറ്റില്‍ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചിട്ടും ഭാര്യ വിടാന്‍ സമ്മതിച്ചില്ലെന്നുമായിരുന്നു ടിനി പറഞ്ഞത്. ലഹരി വസ്തുക്കളുടെ ഉപയോഗം കാരണം പല്ലുകള്‍ ദ്രവിച്ചു പോയ ഒരു യുവ നടനെ തനിക്ക് അറിയാമെന്നും ടിനി പറഞ്ഞിരുന്നു. ടിനിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ ധ്യാന്‍ ശ്രീനിവാസന്‍ അടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.
”ഇന്നത്തെ തലമുറ ഇപ്പോഴത്തെ താരങ്ങളെയാണ് റോള്‍ മോഡല്‍ ആക്കുന്നത്. അത് അവരെ വഴി തെറ്റിക്കുന്നുണ്ട്. അവരുടെ പേര് പറഞ്ഞ് മോശമാക്കുന്നില്ല. ഒന്ന് രണ്ടു ആളുകളാണ് അങ്ങനെ.
ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്നാണ് ഞാന്‍ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ആദ്യം അതിനോട് എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ധ്യാന്‍ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ചല്ല പറഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ട്. ആ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത് ഇത്രയും ആണ്, മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്ന്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ടാണ്. അവന്‍ എന്റെ മകന്‍ തന്നെ ആണല്ലോ. ഉറപ്പായും അവനും സംശയിക്കാം. സിനിമയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായാലും വീട്ടുകാര്‍ക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ… ”- എന്നായിരുന്നു ടിനി ടോമിന്റെ വാക്കുകൾ.