അഹമ്മദാബാദ്: സതി അനുഷ്ടിക്കാൻ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് എൻജിനീയര്‍ ജീവനൊടുക്കി. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്.
വിവിധ ദേശീയ മാധ്യമങ്ങള്‍ ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കയാണ. സബര്‍മതി നദിയില്‍ ചാടിയാണ് സംഗീത ലഖ്ര എന്ന 28കാരി ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ബില്‍വാര സ്വദേശിയാണ് യുവതി. ആത്മഹത്യാക്കുറിപ്പിലാണ് യുവതി സംഭവം വിവരിച്ചത്. 2022 ഫെബ്രുവരി 10ന് ഭര്‍ത്താവ് മരിച്ചതോടെ, ഭര്‍തൃവീട്ടുകാര്‍ തന്നോട് സതി അനുഷ്ടിക്കാൻ നിര്‍ബന്ധിക്കുകയാണെന്ന് യുവതി ഡയറി കുറിപ്പില്‍ വ്യക്തമാക്കി. സമ്മര്‍ദ്ദം താങ്ങാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും യുവതി കുറിപ്പില്‍ വിശദീകരിച്ചു.
ഭര്‍തൃമാതാവിനും മറ്റു നാല് പേര്‍ക്കുമെതിരെ യുവതിയുടെ പിതാവ് രമേഷ് ലഖ്ര പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പരാതിയില്‍ തന്റെ മകള്‍ ഗാര്‍ഹിക പീഡനത്തിനിരയായിരുന്നെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മരണ ശേഷം മകള്‍ മാനസിക പ്രശ്നത്തിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു. മെയ് 10നാണ് യുവതിയെ കാണാതാകുന്നത്. പിറ്റേ ദിവസം മൃതദേഹം നദിയില്‍ നിന്ന് ലഭിച്ചു. ആത്മഹത്യയെക്കുറിച്ച് യുവതി സഹോദരന് ശബ്ദ സന്ദേശവും മെസേജും അയച്ചു. കടുത്ത തീരുമാനം എടുക്കുന്നതില്‍ തന്നോട് ക്ഷമിക്കണമെന്നും യുവതി സന്ദേശത്തില്‍ പറയുന്നതായി പൊലീസ് പറഞ്ഞു.
എൻജിനീയറിങ്ങില്‍ പിജി സ്വന്തമാക്കിയ യുവതി ഭര്‍ത്താവിന്റെ മരണ ശേഷം സൂറത്തിലെ സ്വവസതിയിലേക്ക് തിരികെ വന്നിരുന്നു. നല്ല വ്യക്തിയാണെന്ന് തെളിയിക്കാൻ ഭര്‍തൃമാതാവും ബന്ധുക്കളും തന്നെ സതി അനുഷ്ടിക്കാൻ നിര്‍ബന്ധിച്ചതായി ഡയറിയിലാണ് യുവതി എഴുതിയിരിക്കുന്നത്.