പൊലീസ് ക്വാട്ടേഴ്സിൽ 14 കാരി മരിച്ചതെങ്ങനെ?

0
57

തിരുവനന്തപുരം:  പാളയം പൊലീസ് ക്വാട്ടേഴ്സിലെ പതിനാലുകാരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യവുമായി ബന്ധുക്കൾ. പ്രചരിക്കുന്ന വാർത്തകളിലെ സത്യം കണ്ടെത്തണമെന്ന് കുട്ടിയുടെ അമ്മൂമ്മ പറഞ്ഞു. പൊലീസ് ക്വാട്ടേഴ്സിൽ നടന്ന അസ്വാഭാവിക മരണത്തിൽ രണ്ട് മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിൽ, ഇത് ആദ്യമായാണ് കുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടാകുന്നത്.

മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന ആവശ്യമാണ് അമ്മൂമ്മ മുന്നോട്ട് വെക്കുന്നത്. സംഭവത്തിലെ സത്യം അറിയണം. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നില്ല. മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ കുടുംബത്തിന് മനോവിഷമമുണ്ടാക്കിയെന്നും ബന്ധുക്കൾ വിശദീകരിച്ചു.

കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് പാളയത്തെ പൊലീസ് ക്വാട്ടേഴ്സിലെ കിടപ്പ് മുറിയിൽ 14കാരിയെ ദുരൂഹ സാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മസ്തിഷ്ക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. ലൈംഗിക പീ‍ഡനത്തിന് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പിന്നാലെ പെൺകുട്ടി ലഹരിസംഘത്തിന്റെ പിടിയിലായിരുന്നുവെന്ന് വാർത്തകർ പ്രചരിച്ചു.  ആരാണ് കുട്ടിയെ ഉപദ്രവിച്ചിരുന്നതടക്കം കണ്ടെത്തി ദുരൂഹതകൾ നീക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പെൺകുട്ടിയുടെ രക്ഷിതാക്കൾ, സഹൃത്തുക്കൾ, സ്കൂളിലേക്ക് പോകുന്ന വാഹനത്തിലെ ഡ്രൈവര്‍, ക്വാര്‍ട്ടേഴ്സിലെ സമീപവാസികൾ എന്നിവരെയൊക്കെ പൊലീസ് ചോദ്യം ചെയ്തെങ്കിലും, സീൽ ചെയ്ത ക്വാര്‍ട്ടേഴ്സ് ഫോറൻസിക് സംഘം പരിശോധിച്ചെങ്കിലും സൂചനകളൊന്നും കിട്ടിയിരുന്നില്ല. കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഇതുവരെയും കൃത്യമായ സൂചനകളൊന്നുമില്ല. പൊലീസുകാരന്റെ മകളായ പതിനാലുകാരിയാണ് പൊലീസ് ക്വാട്ടേഴ്സിൽ വെച്ച് മരിച്ചത്. എന്നിട്ടും കേസ് അന്വേഷണം ഇഴയുന്നതിന്റെ ആശങ്കയാണ് ബന്ധുക്കൾ പങ്കുവെക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here