കൊച്ചി: മനുഷ്യരിൽ കോവിഡ് പകരുന്നതിൽ മീനുകൾക്കു പങ്കില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോർട്ട്. മനുഷ്യരിൽ കോവിഡിനു കാരണമാകുന്ന ‘സാർസ് കോവ്– 2’ എന്ന കൊറോണ വൈറസ് മീനുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് പഠന റിപ്പോർട്ട്. ‘ഏഷ്യൻ ഫിഷറീസ് സയൻസ്’ ജേണലിലാണ് ഇക്കാര്യം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. മൃഗ പ്രോട്ടീൻ സ്രോതസ് എന്ന നിലയിൽ മീൻ കഴിക്കുന്നതു ഗുണം ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്വാടിക് അനിമൽ ഹെൽത്ത് , അക്വാകൾച്ചർ, ഫിഷറീസ്, വെറ്ററിനറി, ഫുഡ് സെക്യൂരിറ്റി തുടങ്ങിയ വിദഗ്ദ്ധരുടെ പഠനറിപ്പോർട്ടാണ് ഏഷ്യൻ ഫിഷറീസ് സൊസൈറ്റിയുടെ ശാസ്ത്ര ജേണലിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. വൈറസ് പരത്തുമെന്ന പേരിൽ ചില രാജ്യങ്ങളിൽ മത്സ്യ ഉപഭോഗം കുറഞ്ഞതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു പഠനം.
പഠന റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ:
സാർസ് കോവ്–2 ഉൾപ്പെടുന്ന ബീറ്റാ കൊറോണ വൈറസ് സസ്തനികളെ മാത്രമാണു ബാധിക്കുന്നത്. മീനുകളെ ബാധിക്കുന്ന വൈറസുകളൊന്നും ‘കൊറോണ’ വിഭാഗത്തിൽപ്പെട്ടതല്ല.
മീനുകളെ ബാധിക്കുന്ന ഒരു വൈറസും മനുഷ്യനെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ല. ബാക്ടീരിയയോ പരാന്നങ്ങളോ മൂലമുള്ള രോഗങ്ങളാണു മൽസ്യങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്നത്.
സാർസ് കോവ്–2 പെരുകാനാവശ്യമായ സ്ഥിതി മീനുകളിലില്ല.
ഭക്ഷ്യഭദ്രതാ, കോവിഡ് ശുചിത്വ നിലവാരം പാലിച്ച് പാകം ചെയ്യുന്ന മീൻ വിഭവങ്ങൾ സുരക്ഷിതമാണ്.