ന്യൂഡൽഹി: ഇന്ത്യയിൽ ഇതാദ്യമായി ഒറ്റ ദിവസം അര ലക്ഷം പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളിൽ 36,145 പേർ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്തെ ആകെ പോസിറ്റീവ് 14,28,229 ആയി. 24 മണിക്കൂറിനകം 750 പേർ മരിച്ചു. ആകെ മരണം 32,723 ആയി.
ശനിയാഴ്ചയാണ് അര ലക്ഷം പേർക്ക് കോവിഡ് പോസിറ്റീവായത്. അതോടെ, അന്നുവരെയുള്ള മൊത്തം കോവിഡ് എണ്ണം 13,87,087 ആയിരുന്നു.
ഇന്ത്യയിലെ ആകെ കോവിഡ് മരണം 32,000 കടന്നെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവാണ്. കോവിഡ് രൂക്ഷമായി ബാധിച്ച 5 രാജ്യങ്ങളിൽ മരണനിരക്ക് കുറഞ്ഞ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 2.30 ശതമാനം. യുഎസിൽ 3.46 ശതമാനം, ബ്രസീലിൽ 3.60 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്. ഏറ്റവും കുറവ് ദക്ഷിണാഫ്രിക്കയിലും (1.53 ശതമാനം) റഷ്യയിലും (1.63 ശതമാനം) ആണ്.