മണിപ്പൂരിൽ മുഖ്യമന്ത്രി എത്തേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം.

0
61

ഇംഫാൽ: മണിപ്പൂരിൽ മുഖ്യമന്ത്രി ബൈരേൻ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ഗോത്രമേഖലയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിനെ തുടർന്നാണ് ചുരാചാന്ദ്പൂർ ജില്ലയിൽ സം​ഘർഷമുണ്ടായത്. സർക്കാർ അപമാനിച്ചുവെന്നാണ് ഗോത്രവർഗ സംഘടന പറയുന്നത്.

സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ഇംഫാലിൽ നിന്ന് 63 കിലോമീറ്റർ അകലെയുള്ള ജില്ലയാണ് ചുരാചാന്ദ്പൂർ. ഇവിടെ ഒരു ജിമ്മും കായിക കേന്ദ്രവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുന്നത്. പരിപാടി റദ്ദാക്കിയോ എന്ന കാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. ജനക്കൂട്ടം ഉദ്ഘാടനസദസ്സിലെ കസേരകൾ തല്ലിപ്പൊട്ടിക്കുന്നതും മറ്റ് സാധനങ്ങൾ നശിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ബിജെപി സർക്കാർ സംരക്ഷിത വനങ്ങളും തണ്ണീർത്തടങ്ങൾ പോലുള്ളവയും സർവേ ചെയ്യുന്നതിനെ എതിർക്കുന്ന ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.  പവിത്രമായ ഒന്നിനോട് യാതൊരു പരിഗണനയും ബഹുമാനവുമില്ലാതെയാണ് സംസ്ഥാന സർക്കാർ പള്ളികൾ തകർത്തതെന്ന് ഫോറം ആരോപിക്കുന്നു. ​ഗോത്രവിഭാ​ഗങ്ങളോട് സർക്കാരിന് ചിറ്റമ്മനയമാണെന്ന് ആരോപിച്ച് കുകി സ്റ്റുഡന്റ്സ് ഓർ​ഗനൈസേഷനും രം​ഗത്തെത്തിയിട്ടുണ്ട്. സർക്കാർ പരിപാടികളോട് നിസ്സഹകരണ സമീപനം തുടരാനാണ് ഇരുസംഘടനകളുടെയും തീരുമാനം. അനധികൃതനിർമ്മാണമെന്ന് പറഞ്ഞാണ് സർക്കാർ‌ കഴിഞ്ഞമാസം മണിപ്പൂരിൽ മൂന്ന് പള്ളികൾ പൊളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here