ഇന്ത്യയുടെ വെറ്ററൻ ബാറ്റർ മുരളി വിജയ് തന്റെ 38-ാം വയസ്സിൽ അന്താരാഷ്ട്ര കരിയറിനെ തിരശീലയിട്ടു. ട്വിറ്ററിലെ ഒരു പ്രസ്‌താവനയിലൂടെയാണ് തമിഴ്‌നാട് താരം തന്റെ തീരുമാനം പ്രഖ്യാപിച്ചത്. ഒരുകാലത്ത് ഇന്ത്യയുടെ സ്ഥിരം ടെസ്‌റ്റ് ഓപ്പണറായിരുന്ന മുരളി വിജയ് 2018 സീസണിലെ മോശം പ്രകടനങ്ങൾക്ക് ശേഷം ടീമിലേക്ക് തിരികെ വന്നിട്ടില്ല.
ഓപ്പണിംഗ് സ്ലോട്ടിലെ ഏറ്റവും സ്‌റ്റൈലിഷ് ബാറ്റർമാരിൽ ഒരാളായ വിജയ് 61 ടെസ്‌റ്റുകളിൽ നിന്ന് 12 സെഞ്ചുറികളും, 15 അർദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. ടെസ്‌റ്റിൽ 38.28 ശരാശരിയിൽ ആകെ 3982 റൺസാണ് അദ്ദേഹം നേടിയത്. ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടി ഐപിഎല്ലിലെ താരം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു.
ഐപിഎല്ലിൽ രണ്ട് സെഞ്ച്വറികളുൾപ്പെടെ 106 മത്സരങ്ങളിൽ നിന്ന് 121.87 സ്ട്രൈക്ക് റേറ്റിൽ 2619 റൺസും അദ്ദേഹം നേടിയിരുന്നു. 2002-2018 കാലയളവിൽ ഒരു പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിലുള്ള തന്റെ യാത്ര ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളാണെന്നും, കായികരംഗത്ത് ഏറ്റവും ഉയർന്ന തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത് അഭിമാനമാണെന്നും താരം തന്റെ വിരമിക്കൽ കുറിപ്പിൽ എഴുതി.
“ബിസിസിഐ, തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ, ചെന്നൈ സൂപ്പർ കിംഗ്‌സ്, കെംപ്ലാസ്റ് സാൻമാർ എന്നിവ എനിക്ക് നൽകിയ അവസരങ്ങൾക്ക് ഞാൻ നന്ദിയുള്ളവനാണ്.” മുരളി വിജയ് കുറിച്ചു. “എന്റെ എല്ലാ ടീമംഗങ്ങൾക്കും, പരിശീലകർക്കും, ഉപദേഷ്‌ടാക്കൾക്കും, സപ്പോർട്ട് സ്‌റ്റാഫിനും: നിങ്ങളോടൊപ്പമെല്ലാം കളിക്കാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്, കൂടാതെ, എന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ സഹായിച്ചതിന് എല്ലാവർക്കും ഞാൻ നന്ദി പറയുന്നു” വിജയ് കൂട്ടിച്ചേർത്തു.