വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയുണ്ടാകും.
പോളിങ് കുറഞ്ഞെങ്കിലും പാലക്കാട് തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍ഡിഎയും എല്‍ഡിഎഫും. പാലക്കാടിനൊപ്പം പ്രിയങ്ക ഗാന്ധിയിലൂടെ വയനാടും നിലനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. അതേസമയം ചേലക്കര പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുമ്പോള്‍ നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.
ഫലം നാളെ വരാനിരിക്കെ സിപിഎമ്മിന്റെയും, സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരുന്നുണ്ട്. ഇടതു മുന്നണി യോഗവും ചേരുന്നുണ്ട്. ജില്ലാ കമ്മിറ്റികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലുകൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടാകും. ചേലക്കരയില്‍ സിപിഎം വിജയം ഉറപ്പിക്കുന്നുണ്ട്.