കൊച്ചി: ശബരിമല അരവണയിലെ ഏലക്കയിൽ കീടനാശിനി സാന്നിധ്യമെന്ന് കേന്ദ്ര ഫുഡ് സേഫ്റ്റി അതോരിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോർട്ടല്‍ പറയുന്നുണ്ട്. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു.
കണ്ടെത്തിയത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്ത് കുഴപ്പമുണ്ടായാലും ഏലക്ക വിതരണം ചെയ്യുന്ന കരാർ ക്കാരൻ ഉൾപ്പടെ ബാധ്യസ്ഥരായിരിക്കുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.
കോടതി നിർദേശപ്രകാരം കൊച്ചി സ്‌പൈസസ് ബോർഡിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. നിലവിൽ കരാർ കമ്പനി നൽകിയ ഏലക്ക പൂർണമായി ഒഴിവാക്കി പുതിയ ഏലക്ക വെച്ച് അരവണ തയ്യാറാക്കേണ്ടി വരുമോയെന്ന കാര്യം ഇനി കോടതി നിലപാട് വരുമ്പോൾ വ്യക്തമാകും.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏലക്ക സുരക്ഷിതമല്ല. നേരത്തെ പമ്പയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ദേവസ്വം ബോർഡിന്റേതായിരുന്നു നേരത്തെ നടത്തിയ പരിശോധന.