മത വിദ്വേഷ പരാമര്‍ശം: പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്തേക്കും; രണ്ട് മണിക്ക് ഹാജരാകാൻ നിർദ്ദേശം

0
41

മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. രണ്ടു മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസ് ജോര്‍ജിന്റെ വീട്ടിലെത്തി നോട്ടീസ് നല്‍കി. എന്നാല്‍, പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നുവെന്നാണ് വിവരം. മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയത്.

ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.

രാഷ്ട്രീയനേതാവ് സമൂഹത്തിന്റെ റോള്‍മോഡലാകണം. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനതത്ത്വമാണ്. മതവിദ്വേഷപരാമര്‍ശം ആവര്‍ത്തിക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് സാമനസ്വഭാവമുള്ള മുന്‍കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ജാമ്യം നിഷേധിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു

മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിദ്വേഷപ്രസ്താവന മുളയിലേ നുള്ളണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പി.സി. ജോര്‍ജ് മുന്‍പ് നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തി. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടും ഹര്‍ജിക്കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ചാല്‍ സമൂഹത്തിന് തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു.

നിരന്തരം അബദ്ധമാണ് പിസി ജോര്‍ജ്ജിൻ്റെതെന്നും ഹൈക്കോടതിയുടെ വിമര്‍ശിച്ചിരുന്നു. അബദ്ധമാണ് പറ്റിയതെന്ന പിസി ജോര്‍ജ്ജിന്റെ അഭിഭാഷകന്റെ വാദത്തിനായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവന നടത്തിയതിന് നാല് കുറ്റകൃത്യങ്ങള്‍ പിസി ജോര്‍ജ്ജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് ഹൈക്കോടതിയെ അറിയിച്ചത്. പ്രകോപനപരമായ പരാമര്‍ശമാണ് പിസി ജോര്‍ജ്ജ് നടത്തിയതെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here