തിങ്കളാഴ്‌ച പാക്കിസ്ഥാനിലെ പെഷവാറിൽ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെടുകയും 150ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഉച്ചയ്ക്ക് 1.40ഓടെ സുഹ്‌ർ നമസ്‌കാരത്തിന് ശേഷമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ ഒരു വശം തകർന്നു. മസ്‌ജിദിനുള്ളിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ നിലത്ത് വീണുകിടക്കുന്ന അവശിഷ്‌ടങ്ങൾ കാണാം.
പ്രാർത്ഥനയ്ക്കിടെ ഒരു ചാവേർ പള്ളിക്ക് ഉള്ളിൽ വച്ച് സ്വയം പൊട്ടിത്തെറിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. പള്ളിയിലെ പ്രാർഥനയ്ക്കിടെ മുൻ നിരയിൽ ഉണ്ടായിരുന്ന ചാവേർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐയും റിപ്പോർട്ട് ചെയ്‌തു.
പരിക്കേറ്റവരെ പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ 13 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തുകയും, അവിടെ ഉപരോധിക്കുകയും ചെയ്‌തിട്ടുണ്ട്.