ശമ്പളമില്ലാതെ ജോലി ചെയ്യുമ്പോഴുള്ള മാനസിക വിക്ഷോഭത്തിന്റെ പുറത്താണ് ‘ശമ്പള രഹിത സേവനം 41–ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തതെന്നു കെഎസ്ആർടിസി വനിതാ കണ്ടക്ടര്‍ അഖില. പണമില്ലാതെ ജീവിക്കാനാകില്ല. ഒരു ദിവസം മാത്രമാണ് പ്രതിഷേധിച്ചതെന്നും അഖില പറയുന്നു.
‘ശമ്പള രഹിത സേവനം 41–ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ച് ജോലി ചെയ്തതിന് അഖിലയെ വൈക്കം ഡിപ്പോയിൽനിന്നു പാലായിലേക്ക് സ്ഥലംമാറ്റിയിരുന്നു. പ്രതിഷേധം സർക്കാരിനെ അപകീർത്തിപ്പെടുത്തിയെന്നാണു കെഎസ്ആർടിസിയുടെ നിലപാട്.

ജനുവരി 11ന് ആണ് ഇവർ പ്രതിഷേധ ബാഡ്ജ് ധരിച്ചു ജോലിക്കെത്തിയത്. അഖിലയ്ക്ക് എതിരെയുള്ള നടപടി കെഎസ്ആര്‍ടിസിയില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
‘കള്ളത്തരം ചെയ്തിട്ട് ഉണ്ടായ നടപടിയല്ല. സത്യം പറഞ്ഞതിനാണ് നടപടിയെടുത്തത്. കള്ളം പറഞ്ഞിട്ടില്ല. 41 ദിവസമായി ശമ്പളം കിട്ടിയില്ല എന്നത് സത്യമായിരുന്നു. അപകീർത്തിപ്പെടുത്താനോ സ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനോ വേണ്ടി ചെയ്തതല്ല. തന്റെ നടപടിയില്‍ കെഎസ്ആര്‍ടിസിയ്ക്കോ യാത്രക്കാര്‍ക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെ’ന്ന് അഖില പറയുന്നു.

വൈക്കത്ത് നിന്നും അന്‍പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അഖില ഇപ്പോഴും ഒരു തീരുമാനമെടുത്തിട്ടില്ല. അഖിലയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിട്ടുണ്ട്. ശമ്പളമില്ലാതെ ജോലി ചെയ്യുമ്പോള്‍ പ്രതിഷേധം സ്വാഭാവികമാണെന്നാണ് കാനം പറഞ്ഞത്.