മലയാളത്തിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നായിരുന്നു ശ്രീനിവാസന്റെ സന്ദേശം. 1991ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യം സ്വയം നന്നാകണം, പിന്നെ കുടുംബം പിന്നെ നാട്, എന്നതാണ് രാഷ്ട്രീയം തലക്ക് പിടിച്ച മക്കളായ കോട്ടപ്പള്ളി പ്രകാശനും പ്രഭാകരനും, അച്ഛൻ രാഘവൻ നായർ നൽകുന്ന സന്ദേശം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രിനിവാസൻ.
സന്ദേശം സിനിമയിൽ കാണുന്നതെല്ലാം യഥാർത്ഥത്തിൽ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണെന്ന് ശ്രിനിവാസൻ പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യങ്ങൾ പറയുന്നത്. തന്റെ ചേട്ടൻ കമ്മ്യൂണിസ്റ്റ്കാരനും താൻ എബിവിപി പ്രവർത്തകനുമായിരുന്ന കാലത്ത് സിനിമയിൽ കാണുന്നപോലെയുള്ള രംഗങ്ങളെല്ലാം വീട്ടിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇനി സന്ദേശം പോലൊരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരെയാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. എന്റെ കുടുംബത്തിലെ എല്ലാവരും വലിയ കമ്യൂണിസ്റ്റ്കാരായത് കൊണ്ട് മാത്രമാണ് ഞാൻ കമ്യൂണിസ്റ്റ് യത്. അമ്മയുടെ വീട്ടുകാർ കോൺഗ്രസ് അനുഭാവികളായിരുന്നു. അവരുടെ സ്വാധീനത്തിൽ കോളേജ് കാലത്ത് ഞാൻ ഒരു കെഎസ്‌യു പ്രവർത്തകനായിരുന്നു. പിന്നീട് എബിവിപി പ്രവർത്തകനായി, അന്ന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല.
എന്റെ സ്ഥലത്ത് ആദ്യമായി കയ്യിൽ രാഖി കെട്ടിക്കൊണ്ട് പോയ വ്യക്തി ഞാനാണ്. സുഹൃത്തുക്കൾ അത് മുറിച്ചു കളയാൻ ഒരുപാട് ശ്രമിച്ചു. ഒടുവിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിച്ചതെന്നും ശ്രിനിവാസൻ പറഞ്ഞു. പിണറായി വിജയൻ എംഎൽഎയായിരുന്ന കാലത്ത് തന്നെ അദ്ദേഹവുമായി പരിചയമുണ്ടെന്ന് ശ്രീനിവാസൻ പറഞ്ഞു.
എല്ലാവരെയും പോലെ അധികാരം പിണറായി വിജയനേയും ദുഷിപ്പിച്ചു. ജവഹർലാൽ നെഹ്റു അധികാരത്തിലേറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പിൽ വല്ലഭായ് പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ അധികാരത്തിലേറിയത് നെഹ്റുവും” – ശ്രീനിവാസൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചൊരു വിലയിരുത്തൽ നടത്താൻ സമയമായിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രണ്ടാംതവണ അധികാരത്തിലെത്തിയിട്ടും വിലയിരുത്താനായില്ലേയെന്ന ചോദ്യത്തിന് മോദി – അദാനി ബന്ധത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ എന്നായിരുന്നു ശ്രീനിവാസന്റെ മറുചോദ്യം.
വിധിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും വിധി പോലെ കാര്യങ്ങൾ നടക്കുമെന്ന് ശ്രീനിവാസൻ പറഞ്ഞു.